
ഏറ്റുമാനൂര്‍ നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഫ്ലൈ ഓവറുകളുടെ നിര്‍മാണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രായോഗികമായ സമീപനമെടുക്കും; സംസ്ഥാനത്തെ പ്രധാന പാതകള്‍ക്ക് ഇനി 7 വര്‍ഷത്തെ കരാര്‍ കാലാവധി; റോഡുകൾ മികച്ച നിലയിൽ തുടരുക ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോട്ടയം: ഏഴു വര്‍ഷത്തേക്ക് റോഡുകള്‍ മികച്ച നിലയില്‍ തുടരുക എന്നതാണ് ഒ.പി.ബി.ആര്‍.സി കരാര്‍ കൊണ്ടു ലക്ഷ്യമിടുന്നതെന്നു പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
7 വര്‍ഷത്തെ റോഡിന്‍റെ പരിപാലന ചുമതല പൂര്‍ണമായും കരാറുകാരന് കൈമാറും.കുഴി അടയ്ക്കല്‍, ഓട വൃത്തിയാക്കല്‍, അരിക് വൃത്തിയാക്കല്‍, ബി.സി.ഓവര്‍ലെയിങ്, അത്യാവശ്യ ഘട്ടങ്ങളില്‍ കലുങ്ക് നിര്‍മ്മിക്കല്‍ തുടങ്ങിയവ കരാറിന്‍റെ ഭാഗമാണെന്നും ഏഴുവര്‍ഷവും റോഡിന്‍റെ നിലവാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ആദ്യത്തെ ഒന്‍പതു മാസം കൊണ്ട് ആദ്യഘട്ട പണികള്‍ പൂര്‍ത്തീകരിക്കണം. 73.83 കോടി രൂപയ്ക്കാണ് 107.753 കിലോമീറ്റര്‍ റോഡിന്‍റെ കരാര്‍. പദ്ധതിയുടെ മേല്‍ നോട്ടം പൊതുമരാമത്ത് വകുപ്പ് നിരത്തുപരിപാലന വിഭാഗം നിര്‍വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.സി റോഡിലെ കോട്ടയം- അങ്കമാലി വരെയുള്ള ഭാഗത്തിന്‍റെയും മാവേലിക്കര-ചെങ്ങന്നൂര്‍ റോഡ്, ചെങ്ങന്നൂര്‍-കോഴഞ്ചേരി റോഡ് എന്നിവയുടേയും, ഏഴുവര്‍ഷത്തേക്കുള്ള പരിപാലനം ഉറപ്പാക്കുന്ന ഔട്ട്പുട്ട് ആന്‍ഡ് പെര്‍ഫോമന്‍സ് ബെയ്‌സ്‌ഡ് റോഡ് കോണ്‍ട്രാക്‌ട് (ഒ.പി.ബി.ആര്‍.സി) പദ്ധതിയുടെ ഒന്നാംഘട്ട പാക്കേജിന്‍റെയും ഉദ്ഘാടനം ഏറ്റുമാനൂരില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥയും കാലാവസ്ഥ വ്യതിയാനവുമാണ് സംസ്ഥാനത്തെ റോഡുകള്‍ തകരാറിലാകുന്നതിന്‍റെ പ്രധാന കാരണങ്ങളെങ്കിലും കൈയും കെട്ടി നോക്കി നില്‍ക്കുന്ന സമീപനമല്ല സര്‍ക്കാരിന്‍റേത്. ഒ.പി.ബി.ആര്‍.സി റോഡ് പരിപാലനത്തിന് വലിയ സാധ്യതയായി മാറും.
കരാര്‍ അഞ്ചു പാക്കേജുകളിലായി ഉള്‍പ്പെടുത്തി പൊതുമരാമത്തു വകുപ്പിന്‍റെ റോഡുകളില്‍ ശാസ്ത്രീയമായി അറ്റകുറ്റപണി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നാല് ദിവസത്തെ ജോലി കൂടി ബാക്കിയുണ്ടെന്നും മഴ മാറിയാലുടന്‍ അതു പൂര്‍ത്തിയാക്കി ഏറ്റുമാനൂര്‍ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ റിങ് റോഡിന്‍റെ അലൈന്‍മെന്‍റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കല്‍ നടപടികളിലേക്കു നീങ്ങുകയാണ്.
ഏറ്റുമാനൂര്‍ നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഫ്ലൈ ഓവറുകളുടെ നിര്‍മാണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രായോഗികമായ സമീപനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. തോമസ് ചാഴികാടന്‍ എം.പി, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടിയറ, കെ.എസ്.ടി.പി. ചീഫ് എന്‍ജിനീയര്‍ കെ.എഫ്. ലിസി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.