
സ്വന്തം ലേഖകൻ
ആലുവ : മന്ത്രി എ.കെ ബാലന് പോലീസ് പൈലറ്റ് അനുവദിക്കാത്തതിന്റെ പേരിൽ പിറവം സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്ക് സ്ഥലംമാറ്റം. 80 കിലോമീറ്റർ അകലെ വാടകരയിലേക്കാണ് മാറ്റിയത്. രാത്രിയിൽ പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മന്ത്രിക്ക് ദേശീയപാതയിൽ കറുകുറ്റി മുതൽ മുട്ടു വരെ പൈലറ്റ് ആവശ്യപ്പെട്ട് ഗൺമാൻ റൂറൽ ജില്ലാ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിരുന്നു. എസ്ഐ തമ്പിക്കായിരുന്നു കൺട്രോൾ റൂമിന്റെ ചുമതല. പോലീസുകാരെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണെന്നും സ്റ്റേഷനിൽ ആളില്ലെന്നും തമ്പി മറുപടി നൽകി. തുടർന്ന് എസ്.ഐ ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക കാറിൽനിന്നു തന്നെ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സന്ദേശമെത്തുകയായിരുന്നു.