Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എരുമേലി: പാമ്പ്  കടിച്ചതിന് അടിയന്തര ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ പഞ്ചായത്ത്‌ അംഗം ആശുപത്രി അടച്ചിട്ടത് കണ്ട് നിവൃത്തിയില്ലാതെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് വിളിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജിലെത്തി.എരുമേലി പഞ്ചായത്ത്‌ പ്രപ്പോസ് വാര്‍ഡംഗം കെ.ആര്‍. അജേഷിനാണ് ഈ ദുരനുഭവം.

കഴിഞ്ഞ ദിവസം  കൊടിത്തോട്ടം ഭാഗത്ത് ഷട്ടില്‍ കോര്‍ട്ട് ഗ്രൗണ്ടില്‍ കാടു വെട്ടിത്തെളിച്ച്‌ മടങ്ങുമ്പോഴാണ് അജേഷിന്‍റെ വലതു കാല്‍ പാദത്തിന്‍റെ മുകളില്‍ പാമ്പ് കടിയേറ്റത്. ഉടനെ എരുമേലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ ഇല്ലാതെ ആശുപത്രി പൂട്ടിയിട്ട നിലയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംബുലൻസ് വിളിച്ചു വരുത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിയ അജേഷിന് ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിരോധ കുത്തിവയ്പിലൂടെ അജേഷ് അപകട നില തരണം ചെയ്‌തെന്നും മുറിവേറ്റ ഭാഗത്ത് രൂപപ്പെട്ട നീര്‍ക്കെട്ട് മാറുന്നതോടെ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വൈകുന്നേരം വരെ ഒപി ചികിത്സയുള്ള ആശുപത്രി നേരത്തെ അടച്ച്‌ ജീവനക്കാര്‍ സ്ഥലം വിട്ടത് കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഞായര്‍ ദിവസവും ആശുപത്രിയില്‍ ഇതേ സ്ഥിതി ആണെന്ന് നാട്ടുകാര്‍ പറയുന്നു.

ശബരിമല സീസണ്‍ മുൻനിര്‍ത്തി പാമ്പ്‌  വിഷ പ്രതിരോധ മരുന്ന് ഉള്ള ആശുപത്രി കൂടിയാണ് എരുമേലിയിലെ കുടുംബ ആരോഗ്യ കേന്ദ്രം. എന്നാല്‍, ഡോക്ടര്‍മാര്‍ ഇല്ലാതെ ചികിത്സ നല്‍കാൻ നഴ്‌സുമാര്‍ക്ക് കഴിയില്ല.

ഡോക്ടര്‍മാര്‍ പൂര്‍ണമായി ഡ്യൂട്ടിയില്‍ ഇല്ലാത്തതു മൂലം ആശുപത്രിയില്‍ ചികിത്സ നിലയ്ക്കുകയാണ്. അടിയന്തര പരിഹാരം ഇക്കാര്യത്തില്‍ വേണമെന്ന് ആവശ്യം ശക്തമാണ്. താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തി സേവനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഇഡിസി ഭാരവാഹികള്‍ ആശുപത്രിയില്‍ സത്യഗ്രഹ സമരം നടത്തിയിരുന്നു.