ഈരയിൽക്കടവിലെ വെളിച്ചം വീണ്ടും കത്തുന്നു: പോസ്റ്റുകൾ മാറ്റാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിയ്ക്കു കത്തു നൽകി; മണിപ്പുഴയിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്നു ഭരണപക്ഷം; എങ്കിൽ കോട്ടയം ടൗണിലെ മുഴുവൻ കയ്യേറ്റവും ഒഴിപ്പിക്കണമെന്നു പ്രതിപക്ഷം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരയിൽക്കടവിലെ വെളിച്ചത്തെച്ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്നു. നഗരസഭ കൗൺസിൽ യോഗത്തിൽ ഇതേച്ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതിപക്ഷ കൗൺസിലർമാരും ഭരണപക്ഷവും ഏറ്റുമുട്ടി. ഈരയിൽക്കടവിൽ പോസ്റ്റ് മാറ്റി സ്ഥാപിച്ചേ അടങ്ങൂ എന്നു നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന നിലപാടെടുത്തു. പോസ്റ്റ് മാറ്റാൻ അനുവദിക്കില്ലെന്നു നഗരസഭയിലെ പ്രതിപക്ഷവും ഉറച്ചു നിന്നു. ഇതോടെയാണ് മണിപ്പുഴയിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്നു ഭരണപക്ഷം ആഞ്ഞടിച്ചത്. എന്നാൽ, കോട്ടയം നഗരത്തിലെ കയ്യേറ്റം പൂർണ്ണമായും ഒഴിപ്പിച്ച ശേഷം മാത്രം മണിപ്പുഴയിലേയ്ക്കു എത്തിയാൽ മതിയെന്നായിരുന്നു നഗരസഭയിലെ പ്രതിപക്ഷത്തിന്റെ നിലപാട്. നഗരസഭ കൗൺസിൽ യോഗം വീഡിയോ ഇവിടെ കാണാം

പ്രതിപക്ഷ കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഈരയിൽക്കടവിൽ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ തടസപ്പെട്ടത്. ഈ പോസ്റ്റുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭ കെ.എസ്.ഇ.ബിയ്ക്കു കത്ത് നൽകിയത്. അക്ഷരാർത്ഥത്തിൽ ഈരയിൽക്കടവ് ബൈപ്പാസിലെ പോസ്റ്റുകൾ ഒരു രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. ബൈപ്പാസിൽ നടപ്പാത നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നാട്ടകത്ത് കൊവിഡ് ആശുപത്രിയിൽ രോഗികൾക്കു മോശം ഭക്ഷണം വിതരണം ചെയ്തെന്ന പരാതിയിൽ നഗരസഭ കൗൺസിൽ ഇടതു കൗൺസിലർമാരുടെ പ്രതിഷേധവും സംഘടിപ്പിച്ചു.

കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പോസ്റ്റ്മാറ്റാൻ തീരുമാനം ആയിരുന്നു. എന്നാൽ, പോസ്റ്റ്മാറ്റുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെ പ്രതിപക്ഷ കൗൺസിലർമാർ ചേർന്നു തടഞ്ഞു. ഇതേ തുടർന്നു ഇതേ തുടർന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മടങ്ങിപ്പോരുകയായിരുന്നു.

ഇതോടെ, കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചയാകുകയായിരുന്നു.നഗരസഭാ തീരുമാനമനുസരിച്ചാണ് പോസ്റ്റ് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചത്. തുടർന്ന് ആരോടും ആലോചിക്കാതെ നിർദിഷ്ട നടപ്പാതയിലേക്കു കയറ്റി പോസ്റ്റ് സ്ഥാപിക്കുകയായിരുന്നുമെന്നാണ് നഗരസഭ കൗൺസിൽ യോഗത്തിൽ ആരോപണം ഉയർന്നത്.
ഇതു കണ്ടെത്തിയതോടെ മാറ്റാൻ ശ്രമിച്ചതിനെയാണ് എൽ.ഡി.എഫ്. തടയുന്നത്.

ലൈൻ പോലും വലിക്കാത്തതിനാൽ പോസ്റ്റ് മാറ്റുന്നതു കൊണ്ടു കാര്യമായ നഷ്ടമൊന്നുമുണ്ടാകുന്നില്ലെന്നും നഗരസഭ അദ്ധ്യക്ഷ ഡോ.പി..ആർ സോന പറഞ്ഞു. എന്നാൽ, പോസ്റ്റ് മാറ്റുന്നതിനായി ബൈപ്പാസിന്റെ അലൈൻമെന്റ് പോലും മാറ്റാൻ ശ്രമം നടക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

നാട്ടകം ഗവൺമെന്റ് പോളിടെക്നിക്ക് കോളജിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെപ്പറ്റി പരാതി ഉയർന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. സംസ്ഥാനത്തു മറ്റെല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ നിർദേശപ്രകാരമുള്ള ഭക്ഷണം വിളമ്പുമ്പോൾ കോട്ടയത്തു മാത്രം മോശം ഭക്ഷണം വിളമ്പുകയാണെന്നു പ്രതിപക്ഷ അംഗം ഷീജ അനിൽ ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിൽ ഇക്കാര്യം ഉന്നയിച്ചു പ്രതിഷേധിക്കുകയും ചെയ്തു .

കൗൺസിൽ യോഗത്തിനു ശേഷം നഗരസഭ അദ്ധ്യക്ഷയുടെ ഓഫിസിനു മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവും സംഘടിപ്പിച്ചു. എന്നാൽ, കൗൺസിലർമാർക്കെതിരെ മണിപ്പുഴയിലെ കയ്യേറ്റം പൂർണമായും ഒഴിപ്പിക്കുമെന്നായിരുന്നു നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ ഭീഷണി. മണിപ്പുഴയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പോരും മുൻപ് കോട്ടയം നഗരസഭയിലെ മുഴുവൻ കയ്യേറ്റവും ഒഴിപ്പിക്കണമെന്നു പ്രതിപക്ഷം തിരിച്ചടിച്ചു.