
സ്വന്തം ലേഖകൻ
കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ എം ശിവശങ്കർ അഞ്ചാം പ്രതി. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇ ഡി കണ്ടെത്തിയത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. ഒരു കോടി രൂപ ശിവശങ്കരന് നൽകിയെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി.
സരിത്, സന്ദീപ് എന്നിവർക്കായി നൽകിയത് 59 ലക്ഷം രൂപയാണ്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. ഒരാളെ കൂടി ഇഡി കേസില്‍ പുതുതായി പ്രതിചേർത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് ഇ ഡി പ്രതിയാക്കിയത്. യദുകൃഷ്ണന് മൂന്ന് ലക്ഷം കോഴ ലഭിച്ചുവെന്നാണ് കണ്ടെത്തൽ. യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയതിനാണിത്. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇഡി കണ്ടെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് ദിവസത്തെ തുടർച്ചയായി ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി കൊച്ചി ഓഫീസിൽ പാർപ്പിച്ച ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റ് ആണ് ശിവശങ്കറിന്‍റേത്.
ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവ ശങ്കർ പ്രധാന ആസൂത്രകൻ ആണെന്നും. കോഴപ്പണം ശിവശങ്കർ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നുമാണ് ഇ ഡി വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷിന്റെ രണ്ട് ലോക്കറികളിൽ നിന്ന് എൻഐഎ പിടികൂടിയ പണം ശിവശങ്കരനുള്ള കോഴപ്പണം എന്നാണ് സ്വപ്ന ഇ ഡിക്ക് നൽകിയ മൊഴി. മാത്രമല്ല ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലു കോടി 25 ലക്ഷം രൂപ കോഴിയായി നൽകിയിട്ടുണ്ടെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.
കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുന്നത് ഇത് നാലാം തവണയാണ്. ലൈഫ് മിഷൻ കോഴക്കേസിൽ കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ശിവശങ്കറെ ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്. കായിക വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹം ജനുവരി 31 നാണ് സർവീസിൽ നിന്ന് വിരമിച്ചത്.
വിരമിക്കുന്നതിന് തൊട്ടുമുന്‍പായി ഇഡി അദ്ദേഹത്തിന് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിരമിക്കുന്നതുവരെ അദ്ദേഹം സാവകാശം ചോദിച്ചു. ചോദ്യം ചെയ്യലില്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശിവശങ്കര്‍ വിസമ്മതിച്ചതായും എന്നാല്‍ വ്യക്തമായ തെളിവുള്ളതിനാല്‍ അറസ്റ്റ് ചെയ്തു എന്നുമാണ് ഇ ഡി പറയുന്നത്.