
സ്വന്തം ലേഖിക
തൊടുപുഴ: ഇരുന്നൂറിലേറെ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗില്‍ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ കൂടി വകുപ്പുതല നടപടി.
തൊടുപുഴ സെക്ഷൻ- 1 ഓഫീസിലെ അസി. എൻജിനീയര്‍ ശ്രീനിവാസൻ, സബ് എൻജിനീയര്‍മാരായ പ്രദീപ് കുമാര്‍, അനൂപ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.ഇ.ബി വിജിലൻസിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. രണ്ട് മാസം മുൻപ് സെക്ഷൻ ഒന്നിലെ മീറ്റര്‍ റീഡിംഗ് എടുത്തിരുന്ന കരാര്‍ ജീവനക്കാരനെ പിരിച്ചുവിടുകയും സൂപ്രണ്ടിനും സീനിയര്‍ അസിസ്റ്റന്റിനുമെതിരെ സസ്‌പെൻഷൻ നടപടിയുമെടുത്തിരുന്നു.
പിരിച്ചുവിട്ട കരിമണ്ണൂര്‍ സ്വദേശിയായ കരാര്‍ ജീവനക്കാരൻ രണ്ട് വര്‍ഷത്തോളം മീറ്റര്‍ റീഡിംഗ് കുറവായി രേഖപ്പെടുത്തിയെന്നും ഇതിലൂടെ ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍. കരാര്‍ ജീവനക്കാരനെ നിരീക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഇവര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.