
തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനു (എസ്‌ഐആര്‍) ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ രാത്രി ഏഴു വരെയുള്ള കണക്കനുസരിച്ച് 77.69 ശതമാനം പോളിങ്.
സംസ്ഥാനത്തു പലയിടത്തും പോളിങ് അവസാനിക്കാത്തതിനാല്‍ നിരക്കു ഉയരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതര്‍ വ്യക്തമാക്കുന്നത്. 80% കടക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മെയ് 4നാണ് വോട്ടെണ്ണൽ.
2021ല്‍ 76 ശതമാനത്തോളമായിരുന്നു പോളിങ്. എസ്‌ഐആറിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 24.08 ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ 16.69 ലക്ഷം പേര്‍ ഹിയറിങ്ങിന് ശേഷം വീണ്ടും പട്ടികയുടെ ഭാഗമായി. വോട്ടര്‍പട്ടിക പരിഷ്‌കരണവും പുതിയ വോട്ടര്‍മാര്‍ ചേര്‍ന്നതും ഉള്‍പ്പെടെ നിലവിലുള്ളത് 2,71,42,952 വോട്ടര്‍മാരാണ്. 2021ല്‍ 2,75,03,768 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.
ഇതില്‍ 2,09,03,230 പേര്‍ വോട്ട് ചെയ്തിരുന്നു. എസ്‌ഐആറിനു ശേഷം ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 3.6 ലക്ഷത്തോളം കുറവു വന്നിട്ടും പോളിങ് ശതമാനത്തില്‍ വര്‍ധനവുണ്ടായത് അനുകൂലമാണെന്ന വിലയിരുത്തലിലാണ് മൂന്നു മുന്നണികളും.
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കിയ ശേഷം 1960ല്‍ നടന്ന തിരഞ്ഞെടുപ്പിലായിരുന്നു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്, 85.72%. അന്ന് 108 സീറ്റില്‍ മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി 29 സീറ്റും 80 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 63 സീറ്റും നേടി.
87ലും വോട്ടിങ് 80% കടന്നു, ആകെ 80.54%. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 78, യുഡിഎഫ് 60 എന്നിങ്ങനെയായിരുന്നു സീറ്റുനില. വോട്ടിങ് ശതമാനത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ ഏതെങ്കിലും മുന്നണിക്ക് അനുകൂലമാണെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നു ശരിവയ്ക്കുന്നതാണു പോളിങ് ശതമാനത്തിന്റെ കണക്കുകള്‍.







