മദ്യലഹരിയിൽ വീടിനു തീയിട്ട പൊലീസുകാരൻ സ്ഥിരം പ്രശ്‌നക്കാരൻ: സസ്‌പെൻഷനിലായത് അഞ്ചു തവണ; ക്വാർട്ടേഴിസിനു തീ വച്ചതിന് സസ്‌പെൻഷൻ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും; ഡ്യൂട്ടി ചെയ്യുന്നത് പോലും പൂസായി കാലിൽ നിൽക്കാനാവാതെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചിങ്ങവനം കുറിച്ചിയിൽ മദ്യലഹരിയിൽ വീടിനു തീവച്ച പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരം പ്രശ്‌നക്കാരൻ. ഡ്യൂട്ടി സമയത്ത് പോലും മദ്യപിച്ച് നാലുകാലിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നിരന്തരം പരാതി ഉയർന്നിട്ടുണ്ട്. സർവീസിനിടെ ആറു തവണയാണ് ഇയാൾ ഇതു വരെ സസ്‌പെൻഷൻ കഴിഞ്ഞിരിക്കുന്നത്. കോട്ടയം പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ ചെറുകര സ്വദേശി അജിത്താണ് വീടിനുള്ളിൽ വൻ അക്രമം നടത്തിയത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇന്ന് അറസ്റ്റ് ഉണ്ടാകും.

കുറിച്ചിയിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന പൊലീസ് ക്വാർട്ടേഴ്‌സിനാണ് ഇയാൾ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ തീയിട്ടത്. ഭാര്യയെയും കുട്ടിയെയും വീട്ടിൽ നിന്നും അടിച്ചിറക്കിയ ശേഷമാണ് ഇയാൾ വീടിനു തീയിട്ടതെന്നാണ് ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഇയാൾ കോട്ടയം ട്രാഫിക്കിലും, വെസ്റ്റ് പൊലീസിലും ജോലി ചെയ്തിട്ടുണ്ട്. വെസ്റ്റ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ മദ്യലഹരിയിൽ ബൈക്ക് ഓടിച്ചെത്തിയ ഈ പൊലീസുകാരൻ എം.സി റോഡിൽ നിരവധി തവണ അപകടം ഉണ്ടാക്കിയിട്ടുണ്ട്. നാലു വർഷം മുൻപ് നടന്ന സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നു ഇയാളെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

ശാസ്ത്രി റോഡിലെ ബസ് സ്‌റ്റോപ്പിലാണ് ഇയാളെ സ്ഥിരമായി ഡ്യൂട്ടിയ്ക്ക് ഇട്ടിരുന്നത്. എന്നാൽ, ഇവിടെ ഡ്യൂട്ടി സമയത്ത് മദ്യ ലഹരിയിൽ തന്നെയാണ് ഇയാൾ നിന്നിരുന്നതെന്നു നേരത്തെ തന്നെ പരാതികളും ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇയാൾക്കെതിരെ വീടിനു തീ വച്ചതായുള്ള പരാതി ഉയർന്നിരിക്കുന്നത്.

സംഭവത്തിൽ വീടിനു തീവച്ചതിനും, സർക്കാർ ക്വാർട്ടേഴ്‌സിലെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റൊരു സസ്‌പെൻഷൻ കൂടിയാണ് ഇയാളെ ഇനി കാത്തിരിക്കുന്നത്.