
കുടിക്കാൻ മദ്യവും കഴിക്കാൻ എഗ്ഗ് ചില്ലിയും!!പണം നല്‍കാതെ യുവാവ് കടന്നുകളഞ്ഞു ; യുവാവിനെ തേടി ബാര്‍ ജീവനക്കാരന്റെ പോസ്റ്റ്.
സ്വന്തം ലേഖിക
തൃശൂര്‍: ബാറിലെത്തി ഭക്ഷണവും മദ്യവും കഴിച്ച് പണം നല്‍കാതെ കടന്നുകളഞ്ഞയാളെ തേടി സമൂഹമാദ്ധ്യമങ്ങളില്‍ ബാര്‍ ജീവനക്കാരന്റെ പോസ്റ്റ്.തൃശൂര്‍ കാഞ്ഞാണിയിലെ സിംല ബാറിലെ ജീവനക്കാരൻ മജീദിനെയാണ് യുവാവ് മദ്യപിച്ച ശേഷം പണം നല്‍കാതെ കബളിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യം ആവശ്യപ്പെട്ടാണ് യുവാവ് ബാറിലെത്തിയത്. ബാറിലെ ജീവനക്കാരനായ മജീദ് ആവശ്യത്തിന് മദ്യം വിളമ്ബി. കഴിക്കാനായി ഒരു എഗ്ഗ് ചില്ലിയും ഓര്‍ഡര്‍ ചെയ്തു. ഇതിനിടെ യുവാവ് കൂടുതല്‍ മദ്യം അകത്താക്കി. ഊണ് കഴിക്കാനുള്ള സമയം അടുത്തതോടെ മജീദ് മറ്റൊരു ജീവനക്കാരനെ ഏല്‍പ്പിച്ച് പോയി. തിരിച്ചു വന്നിട്ടും യുവാവ് എഴുന്നേറ്റ് പോയിട്ടില്ല. ബില്ല് കൊടുത്തപ്പോള്‍ കൂട്ടുകാര്‍ ആരോ വരുമെന്നായിരുന്നു മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ഏഴ് മണിയായിട്ടും യുവാവ് പറഞ്ഞ ആരും എത്തിയില്ല. യുവാവിന്റെ കയ്യില്‍ ഫോണോ സാധനങ്ങളോ ഉണ്ടായിരുന്നില്ല. കാശ് പിന്നീട് കൊണ്ട് വന്ന് തരാമെന്നായി യുവാവ്.
കുന്നംകുളം കുരിശുപള്ളി സ്വദേശി ദേവൻ എന്ന വിലാസവും കൊടുത്തു. ബാറില്‍ കൊടുക്കാനുള്ള 535 രൂപ അടുത്ത ദിവസം കൊണ്ട് തരാമെന്ന് പറഞ്ഞു. വിശ്വാസം വരാത്ത ബാര്‍ ജീവനക്കാര്‍ യുവാവ് ഒപ്പിട്ടു നല്‍കിയ കടലാസും പിടിച്ചുള്ള ഒരു ഫോട്ടോ എടുത്ത് വച്ചു. വിചാരിച്ചതു പോലെ സംഭവിച്ചു.
പോയ യുവാവ് പിന്നീട് പണവുമായി വന്നില്ല. യുവാവ് കഴിച്ച മദ്യത്തിന്റെ പണം ജീവനക്കാരന് സ്വന്തം കയ്യില്‍ നിന്ന് ബാറില്‍ അടക്കേണ്ടി വന്നു. ഈ യുവാവിനെ സൂക്ഷിക്കണമെന്നും കണ്ടു കിട്ടുന്നവര്‍ അറിയിക്കണം എന്നും അഭ്യര്‍ത്ഥിച്ചാണ് മജീദ് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടത്.