play-sharp-fill
ലോക്ക് ഡൗൺ: ഡ്രൈവിങ്ങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ ജൂൺ 30 വരെ പുതുക്കാം

ലോക്ക് ഡൗൺ: ഡ്രൈവിങ്ങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ ജൂൺ 30 വരെ പുതുക്കാം

സ്വന്തം ലേഖകൻ

ഡൽഹി: ഫെബ്രുവരി ഒന്ന് ശേഷം കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ ജൂൺ 30 വരെ പുതുക്കാനുള്ള അവസരമൊരുക്കുമെന്ന് കേന്ദ്ര സർക്കാർ. കൊറോണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഓഫീസുകൾ അടഞ്ഞുകിടക്കുന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.


 

 

വാഹനവുമായി ബന്ധപ്പെട്ട പല രേഖകളും പുതുക്കാൻ ആളുകൾ നെട്ടോട്ടമോടുകയാണെന്നും ഈ അവസരത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഈ തീരുമാനം സ്വീകരിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് എല്ലാം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബാധകമാണെന്നും അറിയിപ്പിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂൺ 30-നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിങ്ങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നെസ്, പെർമിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകൾക്കും ജൂൺ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.

ലോക്ക് ഡൗണിലും ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണം. ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങളുമായി സർവീസ് നടത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയും സംസ്ഥാന സർക്കാരുകളോടു ആവശ്യപ്പെട്ടു.

 

ഇതിനു മുമ്പ് കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വാഹനം ഓടിച്ചു കാണിക്കേണ്ടന്നും ഇളവ് കേന്ദ്രസർക്കാർ നൽകിയിരുന്നു. അത് മാർച്ച് 31 വരെയായിരുന്നു ഇളവ്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞ് അഞ്ചുവർഷം പിന്നിടുന്നതിനുമുമ്പേ പുതുക്കൽ അപേക്ഷ നൽകുന്നവർക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.

 

കേന്ദ്ര നിയമഭേദഗതിയെത്തുടർന്ന് ഒക്ടോബർ മുതൽ ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കിയിരുന്നു. ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ അപേക്ഷ നൽകിയാൽ മാത്രമേ പിഴ നൽകി പുതുക്കാൻ കഴിയുകയുള്ളൂ.

 

ഒരുവർഷം കഴിഞ്ഞാൽ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവർഷം കഴിഞ്ഞാൽ ലേണേഴ്‌സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം എന്നതായിരുന്നു വ്യവസ്ഥകൾ. പ്രവാസികൾ ഏറെയുള്ള സംസ്ഥാനത്ത് നിർദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ, കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു.

 

ഇതേ തുടർന്നാണ് മാർച്ചുവരെ ഇളവ് നൽകിയത്. ലൈസൻസ് കാലാവധി കഴിഞ്ഞ് അഞ്ചുവർഷത്തിനുള്ളിലാണെങ്കിൽ അപേക്ഷാഫീസും പിഴയും അടച്ചാൽ ലൈസൻസ് പുതുക്കി നൽകും. ഇതു സംബന്ധിച്ച് വ്യവസ്ഥകൾ ഏർപ്പെടുത്താൻ ഗതാഗത സെക്രട്ടറി ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദേശംനൽകിയത്.