അഭിമന്യുവിന്റെ സ്വപ്‌നങ്ങളെല്ലാം യാഥാർത്ഥ്യമായി: ചെങ്കൊടിയുടെ തണലിൽ അഭിമന്യുവിന്റെ സഹോദരി സുമംഗലിയായി; രക്തനക്ഷത്രമായി വാനിലിരുന്ന് എല്ലാം അറിഞ്ഞ് അഭിമന്യു

അഭിമന്യുവിന്റെ സ്വപ്‌നങ്ങളെല്ലാം യാഥാർത്ഥ്യമായി: ചെങ്കൊടിയുടെ തണലിൽ അഭിമന്യുവിന്റെ സഹോദരി സുമംഗലിയായി; രക്തനക്ഷത്രമായി വാനിലിരുന്ന് എല്ലാം അറിഞ്ഞ് അഭിമന്യു

സ്വന്തം ലേഖകൻ

കൊട്ടക്കമ്പൂർ: വർഗീയ ശക്തികളുടെ കൊലക്കത്തിക്ക് മുന്നിൽ പിടഞ്ഞു വീഴുമ്പോഴും, അഭിമന്യു എന്ന ആ രക്തതാരകത്തിന്റെ മനസിൽ ഒരു പിടി സ്വപ്‌നങ്ങൾ ബാക്കിയായിരുന്നു. ചുവന്ന രക്ത താരകമായി തന്റെ ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങുമ്പോൾ, ആ ചെങ്കൊടി അവന്റെ സ്വപ്‌നങ്ങൾക്ക് തണലായി..! മഹാരാജാസിൽ എസ്.ഡിപിഐ പ്രവർത്തകർ കൊലചെയ്ത എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി സുമംഗലിയായി. സിപിഎം പ്രവർത്തകർ സമാഹരിച്ച തുക ഉപയോഗിച്ച് അഭിമന്യുവിന്റെ വീട് നിർമ്മിച്ചതിനു പിന്നാലെയാണ് പാർട്ടി സഹോദരിയുടെ വിവാഹവും നടത്തിയത്.
വട്ടവട കോവിലൂരിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ കോവിലൂർ സ്വദേശി മധുസൂദനനാണ് കൗസല്യയ്ക്ക് താലി ചാർത്തിയത്. ഞായറാഴ്ച രാവിലെ 10.30 നായിരുന്നു മുഹൂർത്തം. ഇരുണ്ട ഒറ്റമുറിക്കുള്ളിൽ ബാക്കിയായ അഭിമന്യൂവിന്റെ സ്വപ്നങ്ങൾ കേരളം ഏറ്റെടുക്കയായിരുന്നു.
അഭിമന്യു ആഗ്രഹിച്ച പോലെ വിപുലമായാണ് വട്ടവടക്കാർ വിവാഹം നടത്തിയത്. വൈദ്യുത മന്ത്രി എം.എം.മണി അടക്കമുള്ളവർ ആഘോഷത്തിന്റെ ഭാഗമാകാൻ വിവാഹത്തിനെത്തി. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിച്ചത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്ബ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. അഭിമന്യുവിന്റെ അഭാവത്തിൽ സഹോദരൻ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കിയത്.
ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് മഹാരാജാസ് കോളേജ് ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തിൽ എത്തിയത്. ജൂലൈ രണ്ടിന് പുലർച്ചെ 12.30 യോടെയാണ് സംഭവം നടന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
കുത്തേറ്റ അഭിമനന്യു കൊല്ലപ്പെട്ടു. അർജുൻ എന്ന വിദ്യാർത്ഥിക്ക് വയറിൽ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാർത്ഥിക്കും പരുക്കേറ്റിരുന്നു.