കൈക്കൂലിക്കേസിൽ പിടിയിലായ ഡോക്ടറുടെ മേശവലിപ്പിൽ കണ്ടെത്തിയത് കാൽലക്ഷം രൂപ: ഓഫിസിലെ അലമാരയിൽ ഒഴിഞ്ഞ മദ്യക്കുപ്പി; നാലു മൊബൈൽ ഫോണുകളും; ലക്ഷദ്വീപിൽ നിന്നെത്തി അബ്ദുള്ള വാരിക്കൂട്ടിയത് ലക്ഷങ്ങൾ

കൈക്കൂലിക്കേസിൽ പിടിയിലായ ഡോക്ടറുടെ മേശവലിപ്പിൽ കണ്ടെത്തിയത് കാൽലക്ഷം രൂപ: ഓഫിസിലെ അലമാരയിൽ ഒഴിഞ്ഞ മദ്യക്കുപ്പി; നാലു മൊബൈൽ ഫോണുകളും; ലക്ഷദ്വീപിൽ നിന്നെത്തി അബ്ദുള്ള വാരിക്കൂട്ടിയത് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ
കോട്ടയം: കൈക്കൂലിക്കേസിൽ തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലിനെ തുടർന്ന് വിജിലൻസ് സംഘം പിടികൂടിയ ഡോ.യു.സി അബുദുള്ളയുടെ മേശവലിപ്പിൽ നിന്നും വിലിജൻസ് സംഘം കണ്ടെത്തിയത് കാൽലക്ഷത്തോളം രൂപ. തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിൽ നിന്നും കൈക്കൂലിയായ വാങ്ങിയ അയ്യായിരം രൂപ കൂടാതെ, 28,000 രൂപയാണ് തിങ്കളാഴ്ച മാത്രം ഡോക്ടറുടെ കൈവശമുണ്ടായിരുന്നത്. പലരിൽ നിന്നായി കൈക്കൂലി ഇനത്തിൽ ഇദ്ദേഹം വാങ്ങിയെടുത്ത തുകയാണ് ഇതെന്നാണ് വിജിലൻസ് സംഘം സംശയിക്കുന്നത്. കേസിൽ അറസ്റ്റിലായ ജില്ലാ ആയുർവേദ ആശുപത്രിയിലെ മർമ്മ ചികിത്സാ വിഭാഗം ഡോക്ടർ കാരാപ്പുഴ മാളികപ്പടിയിൽ ദേവീനാരായണ വിലാസം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് തോട്ടത്തിൽക്കര വീട്ടിൽ ഡോ.യു.സി അബ്ദുള്ളയെ തിങ്കളാഴ്ച വൈകിട്ട് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
തിങ്കളാഴ്ച ഉച്ചയോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിൽ നിന്നും അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. തുടർന്നാണ് വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തിന്റെ മുറിയിൽ പരിശോധന നടത്തിയത്. തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിന്റെ കയ്യിൽ നിന്നും വാങ്ങിയ അയ്യായിരം രൂപ ഇദ്ദേഹത്തിന്റെ പോക്കറ്റിലാണ് സൂക്ഷിച്ചിരുന്നത്. ബ്ലൂ ഫ്രിനോഫ്തലിൻ പൗഡർ ഇട്ട് നൽകിയ നോട്ടാണ് ഇദ്ദേഹം വാങ്ങിയത്. നോട്ട് വാങ്ങിയ ഇദ്ദേഹത്തിന്റെ വലം കൈ ലായനിയിൽ മുക്കിയപ്പോൾ ഇതിൽ നിന്നും പൊടിപറ്റിയതിന്റെ സാമ്പിളുകൾ ലഭിച്ചിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് മേശവലിപ്പിൽ നിന്നും 28,000 രൂപ കണ്ടെത്തിയത്.
ആന്റിക്വിറ്റി എന്ന പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പിയും, മോർഫ്യൂസ് എന്ന ബ്രാൻഡ് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. നാലു മൊബൈൽ ഫോണുകളും, നിരവധി പാസ്ബുക്കുകളും ഇവിടെ നിന്നും കണ്ടെത്തി. ഡോക്ടറെ പിടികൂടിയത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ കാരാപ്പുഴയിലെ വസതിയിൽ വിജിലൻസ് സംഘം പരിശോധന നടത്തി. തുടർന്ന് ഇദ്ദേഹത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാർ, ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, സി.ഐമാരായ റിജോ പി.ജോസഫ്, വി.എ നിഷാദ്‌മോൻ, എസ്.ഐമാരായ സന്തോഷ്‌കുമാർ, വിൻസന്റ് കെ.മാത്യു, അജിത് ശങ്കർ, അ്‌നിൽകുമാർ, തോമസ് ജോസഫ്, സന്തോഷ് , ജയകുമാർ, വിനോദ്, തുളസീധരക്കുറുപ്പ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ തോമസ്, സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗസറ്റഡ് ഓഫിസർമാരായ സ്റ്റേറ്റ് ടാക്‌സ് ഓഫിസർ സി.ബിജുകുമാർ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫിസിലെ റിസർച്ച് അനലിസ്റ്റ് അഭിലാഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.