![ദേവസ്വം സത്ര ഭൂമിയും കോവിൽ പാടം റോഡും ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഹിന്ദു നേതൃയോഗം ദേവസ്വം സത്ര ഭൂമിയും കോവിൽ പാടം റോഡും ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഹിന്ദു നേതൃയോഗം](https://i0.wp.com/thirdeyenewslive.com/storage/2020/03/IMG_20200320_154534.jpg?fit=907%2C458&ssl=1)
ദേവസ്വം സത്ര ഭൂമിയും കോവിൽ പാടം റോഡും ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഹിന്ദു നേതൃയോഗം
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സത്ര ഭൂമിയും കോവിൽ പാടം റോഡും ഏറ്റെടുക്കാനുള്ള സർക്കാർ വകുപ്പുകളുടെ നീക്കം ഉപേക്ഷിക്കണമെന്ന് ഏറ്റുമാനൂർ മാരിയമ്മൻ കോവിലിൽ ചേർന്ന ഹിന്ദു സംഘടനകളുടെയും ആചാര്യന്മാരുടെയും നേതൃയോഗം ആവശ്യപ്പെട്ടു.
വർഷങ്ങളായി തെരഞ്ഞെടുപ്പു സാമഗ്രികൾ സൂക്ഷിക്കാൻ വിട്ടു നൽകിയ ദേവസ്വം സത്രം അന്യാധീനമാക്കി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് യോഗം ആരോപിച്ചു. സഞ്ചാരത്തിനു വിട്ടു നൽകിയ കോവിൽ പാടം റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കം ദുരുദ്ദേശ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ വർഷവും ഇടത്താവള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി ലഭിച്ചു വരുന്ന 10 ലക്ഷം രൂപയിൽ നഗരസഭ 40% വകമാറ്റി ചെലവഴിക്കുകയാണെന്നും ആരോപിച്ചു. ഏറ്റുമാനൂരപ്പൻ ബസ് ബേയിൽ വൈദ്യുതി കണക്ഷൻ നൽകാത്തത് പ്രതിഷേധാർഹമാണ്.
ഏറ്റുമാനൂർ ക്ഷേത്രത്തോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. ഏറ്റുമാനൂർ ദേവസ്വത്തിന്റെ അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും ദേവസ്വത്തിനു കീഴിൽ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
ഉത്സവസമയത്ത് മൈതാനത്ത് ലേലം ചെയ്ത കടകളിൽ നിന്നു വന്ന മാലിന്യം നീക്കം ചെയ്യാൻ നഗരസഭയ്ക്ക് ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും അത് മന:പൂർവ്വം മറച്ചു വച്ച് ദേവസ്വത്തിനു പിഴ ഈടാക്കി ഭക്തജനങ്ങളെയും ദേവസ്വത്തെയും അവഹേളിച്ച മുൻസിപ്പൽ സെക്രട്ടറിയുടെ നിലപാടിൽ നേതൃയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഉപദേശക സമിതി ഹൈക്കോടതിയിൽ കൊടുത്ത കേസിൽ ഏപ്രിൽ 3 നു മുൻസിപ്പൽ സെക്രട്ടറി സത്യവാങ്ങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോവിൽ പാടത്തെ മാലിന്യം നീക്കം ചെയ്തതെന്നും യോഗം വിലയിരുത്തി.പി.എൻ.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സ്വാമി സച്ചിദാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
സൂര്യകാലടി ജയസൂര്യൻ ഭട്ടതിരിപ്പാട്, ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാർ വിഷയാവതരണം നടത്തി.ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെകട്ടറി ഈ.എസ്.ബിജു,. ജില്ലാ ജന.സെക്രട്ടറി നട്ടാശേരി രാജേഷ്, വി.എച്ച്.പി ജില്ലാ പ്രമുഖ് കെ.ആർ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.എൻ.രവീന്ദ്രൻ(പ്രസിഡൻറ്, ഏറ്റുമാനുർ എസ്.എൻ.ഡി.പി), മുരളി തകടിയേൽ(കേരള വിശ്വകർമ്മ സഭ സംസ്ഥാന വൈസ് പ്രസിഡൻറ്), എം.കെ.മുരളീധരൻ(ക്ഷേത്ര സംരക്ഷണ സമിതി) ഷാജി തെള്ളകം, എസ്.ജി.കൃഷ്ണകുമാർ (എൻ.എസ്.എസ്സ്), ആർ.അശോക്(ക്ഷേത്രോപദേശക സമിതി), പി.കെ.കൃഷ്ണൻ കുട്ടി കുറുപ്പ് (അയ്യപ്പസേവാസമാജം), ഡോ.ശ്രീജിത്ത് (പൂവത്തുംമൂട് ആറാട്ട് വിളക്ക് കമ്മറ്റി) പി.സി.ഗിരീഷ്(ബാലഗോകുലം), സി. കൃഷ്ണകുമാർ(ഹിന്ദു ഐക്യവേദി), ബിന്ദു മോഹൻ(മഹിളാ ഐക്യവേദി) എന്നിവർ പ്രസംഗിച്ചു.
12 സംഘടനകളെ പ്രതിനിധീകരിച്ച് 18 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.ഈ കാര്യങ്ങൾ നടപ്പിലാക്കുന്നതിനും പ്രക്ഷോഭ, നിയമകാര്യങ്ങൾക്കുമായി ഏറ്റുമാനൂർ മഹാദേവക്ഷേത്ര പൈതൃക സംരക്ഷണ സമിതിക്ക് രൂപം നൽകി.