ഓരോ വർഷവും കേരളത്തിൽ മറവിരോഗികളുടെ എണ്ണം കൂടുന്നു; അഞ്ചുവർഷത്തിനിടെ 12,524 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി; ബാധിക്കുന്നത് ഭൂരിഭാഗവും 60 പിന്നിട്ടവരെ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിവർഷം ഉയരുന്നുവെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2020 മുതൽ 2025 മാർച്ച് വരെ 12,524 പേർ സർക്കാർ ആശുപത്രികളിൽ മറവിരോഗത്തിന് ചികിത്സയ്ക്ക് എത്തിയിട്ടുണ്ട്. ഇതിൽ പുറമെ, നിരവധി പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്.

മറവിരോഗ നിര്‍ണയം നടത്തുന്നവരുടെ എണ്ണം മുന്‍കാലങ്ങളില്‍ വളരെ കുറവായിരുന്നു. കൃത്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെയാണ് ആളുകള്‍ ചികിത്സ തേടി എത്താന്‍ തുടങ്ങിയതെന്നും, ഇതാണ് രോഗികളുടെ കണക്കില്‍ വര്‍ദ്ധന ഉണ്ടാകാന്‍ കാരണമായതെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു.

മറവിരോഗം സാധാരണയായി 60 വയസ് കഴിഞ്ഞവരിലാണ് കൂടുതലായി കാണപ്പെടുന്നത്. സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ഇ.ഇ.ജി, എസ്.എസ്.ഇ.പി പോലുള്ള വിദഗ്ധ പരിശോധനകള്‍ വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. പ്രമേഹം, രക്തസഞ്ചാരത്തിലെ തടസ്സം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരിലും കോവിഡ് വന്നുപോയവരിലും മറവിരോഗം കൂടുതലായി കാണുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ മറവികള്‍ സ്വാഭാവികമാണെങ്കിലും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ കണ്ടെത്താന്‍ പറ്റാത്ത മറവി, ദേഷ്യം എന്നിവ കൂടുതലായി ശ്രദ്ധിക്കണം. ഇവ അള്‍ഷിമേഴ്‌സിലേക്ക് എത്തിച്ചേക്കാം. സംശയം തോന്നിയാല്‍ ചികിത്സ തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ രോഗനിര്‍ണയവും ചികിത്സയുമുണ്ട്. അനുദിനം വര്‍ദ്ധിച്ചുവരുന്ന ഓര്‍മ്മക്കുറവിനെയാണ് ശ്രദ്ധിക്കേണ്ടത്. മാനസിക സമ്മര്‍ദ്ദം, തൈറോയിഡ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ക്ക് മറവി വരാൻ സാധ്യതയുണ്ട്.