
സ്വന്തം ലേഖകൻ
കോട്ടയം : റേഷൻ സാധനങ്ങളുടെ അളവില്‍ കുറവ് വരുത്തിയ റേഷൻ കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. പരാതികൾ ലഭിച്ചതിനെത്തുടര്‍ന്ന് കടകളിൽ നടത്തിയ പരിശോധനയില്‍ 800 ഗ്രാം മുതൽ രണ്ട് കിലോ ഗ്രാം വരെ കുറവ് വരുത്തുന്നതായി കണ്ടെത്തി.
വിജിലൻസിന്‍റെ സഹകരണത്തോടെ സൂപ്പർ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ വില രേഖപ്പെടുത്താത്ത പാക്കറ്റ് സാധനങ്ങൾ വിൽപ്പന നടത്തിയതിന് കേസെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിറ്ററിന് 13 രൂപയ്ക്ക് വില്‍ക്കേണ്ട കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതും പഴം, പച്ചക്കറി എന്നിവയുടെ വില്‍പ്പനയിലെ ക്രമക്കേടുകളും സംബന്ധിച്ച പരാതികളില്‍ പരിശോധന കര്‍ശനമാക്കി. വീഴ്ച്ച കണ്ടെത്തിയ സ്ഥാപനങ്ങളില്‍നിന്നും ആകെ ഒരു ലക്ഷം രൂപ പിഴ ഈടാക്കി. 28 കേസുകള്‍ രജിസ്റ്റർ ചെയ്തു.
ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി സന്തോഷ്, എം. സഫിയ, സീനിയർ ഇൻസ്പെക്ടർ എൻ. സുമതി ഇൻസ്പെക്ടർമാരായ കെ.ബി ബുഹാരി, ഷിന്‍റോ ഏബ്രഹാം, പി.കെ.ബിനു മോൻ, പി. പ്രവീൺ, എ.കെ. സജീവ്, രമ്യാ ചന്ദ്രൻ, എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
പൊതു ജനങ്ങൾക്ക് സുതാര്യം മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും ലീഗൽ മെട്രോളജി കൺട്രോൾ റൂമിൽ വിളിച്ചും പരാതികൾ അറിയിക്കാം..ഫോൺ: 8281698 046, 8281698044 , 0481-2582998.