ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം; മരണത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് പ്രാഥമിക നി​ഗമനം

ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം; മരണത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ

വാമനപുരം: ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂർ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജർ പുല്ലമ്പാറ കൂനൻവേങ്ങ സ്‌നേഹപുരം ഹിൾവ്യൂവിൽ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നര മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ വാമനപുരം ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെടുത്തു. തിരുവനന്തപുരത്താണ് ഇവർ കുടുംബസമേതം താമസിച്ചുവന്നിരുന്നത്.

ഒരാഴ്ച മുൻപ് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. തുടർന്ന് വിശ്രമത്തിനായാണ് കൂനൻവേങ്ങയിലുള്ള കുടുംബവീട്ടിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ബാങ്ക് ജോലി സംബന്ധിച്ചും കടുത്ത മാനസിക സംഘർഷമാണെന്ന് വീട്ടുകാരോടു പറഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കു ജോലി മാറ്റുന്നതിന് ബന്ധുക്കൾ ശ്രമം നടത്തിവരികയായിരുന്നു.