
സ്വന്തം ലേഖകൻ
കൊല്ലം: വീടിനു സമീപത്തെ ആറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. മൃതദേഹത്തിൽ പരിക്കുകൾ ഒന്നുമില്ലെന്നാണ് പ്രാഥമികമായുള്ള പൊലീസ് നിഗമനം. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരിക്കുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ, സംശയത്തിന്റെ നൂലിഴ കീറി നാട്ടുകാർ ഇപ്പോഴും നിൽക്കുന്നതിനാൽ ദുരൂഹത ഇനിയും നീക്കാൻ പൊലീസിനു സാധിച്ചിട്ടുമില്ല.
വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം വീടിനു മീറ്ററുകൾ മാത്രം ദൂരെയുള്ള ആറ്റിൽ കണ്ടെത്തിയത്. മൃതദേഹം കരയ്‌ക്കെത്തിച്ച ശേഷം ഇൻക്വസ്റ്റ് നടപടികൾ അടക്കം പൊലീസ് പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ മുഴുവനും വീഡിയോ ക്യാമറയിൽ പകർത്താനും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹത്തിൽ കാര്യമായ മുറിവുകളോ ചതവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബാഹ്യമായ പരിക്കുകൾ ഒന്നും തന്നെ കുട്ടിയുടെ ശരീരത്തിൽ ഇല്ലതാനും. ഇത് കൂടാതെ കുട്ടിയുടെ മൃതദേഹത്തിൽ ആകെയുള്ള ഒരു മുറിവ് മുഖത്തു മാത്രമാണ്. മുഖത്ത് മീൻ കൊത്തിയുള്ള പാടാണ് ഉള്ളതെന്നാണ് പൊലീസ് അധികൃതർ വ്യക്തമാക്കുന്നത്. ബലപ്രയോഗത്തിന്റെയോ, ബലമായി പിടിച്ചു വലിച്ചതിന്റെയോ പാടുകൾ ഒന്നും തന്നെ ശരീരത്തിൽ കണ്ടെത്താനും സാധിച്ചിട്ടില്ല. കുട്ടി കാണാതായപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ തന്നെ മൃതദേഹത്തിലുളളതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
ഈ സാധ്യതകളൊക്കെ നിലനിൽക്കുമ്പോഴും നാടും നാട്ടുകാരും കുട്ടിയുടെ മരണത്തിൽ സംശയം ഉയർത്തുകയാണ്. വീട്ടിൽ നിന്നും കുട്ടിയുടെ വസ്ത്രങ്ങളിൽ നിന്നും മണം പിടിച്ചാണ് പൊലസ് നായ ഇറങ്ങിയോടിയത്. ഇത്തരത്തിൽ ഓടിയ നായ, നേരെ പോയത് ആറിന്റെ കുറുകെയുള്ള മണൽചാക്കുകൾ നിരത്തിയ സ്ഥലത്തു കൂടിയാണ്. ഇത് വഴി ഓടിയ നായ നേരെ ചെന്നു നിന്നത്, ആറിന്റെ മറുകരയിലെ ആൾ പാർപ്പില്ലാത്ത വീട്ടിലാണ്. തുടർന്നാണ് അരകിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിലെത്തിയത്.
എന്നാൽ, പൊലീസ് പരിശോധന നടത്തിയതിനു സമീപത്തു തന്നെയാണ് രാവിലെ മൃതദേഹം പൊങ്ങിയത്. ഇത് നാട്ടുകാരിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഇത് അടക്കമുള്ള ദുരൂഹത നീക്കണമെങ്കിൽ പൊലീസിന്റെ വിശദമായ അന്വേഷമത്തിലൂടെ മാത്രമേ സാധിക്കൂ. ഇതിനായി പൊലീസ് സംഘത്തിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കം ലഭിക്കുകയും വേണം.