
ജോലിയില്‍ നിന്നു യുവതിയെ പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ കടയുടമയെ ഗുണ്ടാസംഘം കടയില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു
സ്വന്തം ലേഖകൻ
കലവൂര്‍: ജോലിയില്‍ നിന്നു യുവതിയെ പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ കടയുടമയെ ഗുണ്ടാസംഘം കടയില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 3 പേരെ പ്രതികളാക്കി വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കസ്തൂര്‍ബ ജംക്ഷന് സമീപം വെളിയില്‍ വീട്ടില്‍ മാര്‍ട്ടിന്‍ വി സര്‍ജോനാണ് (57) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മാര്‍ട്ടിന്റെ വീടിനോട് ചേര്‍ന്നുള്ള പലചരക്ക്, പെയിന്റ് കടയില്‍ ജോലിക്ക് നിന്നിരുന്ന യുവതിയെ ഏതാനും ദിവസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. പലവ്യഞ്ജനങ്ങളും പണവും ഇവര്‍ പതിവായി മോഷ്ടിക്കുന്നതായാണ് ഉടമയുടെ പരാതി. ഇതിന്റെ പേരിലാണ് പിരിച്ചുവിട്ടത്. എന്നാല്‍ നഷ്ടപരിഹാരമായി 50, 000 രൂപ ആവശ്യപ്പെടുകയും ഇതു നല്‍കാത്തതിലുള്ള വൈരാഗ്യത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഗുണ്ടകളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തലയ്ക്ക് ഇരുമ്ബുവടിക്ക് അടിയേല്‍ക്കുകയും ശരീരത്തില്‍ വെട്ടേല്‍ക്കുകയും ചെയ്ത മാര്‍ട്ടിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കടയിലെ സി സി ടി വിയില്‍ നിന്ന് അക്രമികളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്ന് എസ് ഐ കെ ആര്‍ ബിജു പറഞ്ഞു.