
തുരുത്തിയിൽ റോഡരികിൽ തട്ടുകട നടത്തിയിരുന്ന വയോധികയുടെ കഴുത്തിൽക്കിടന്ന സ്വർണ്ണമാല ബൈക്കിലെത്തിപ്പൊട്ടിച്ചു കടന്നു: കഞ്ചാവിന്റെ ലഹരിയിൽ പറന്നു നടന്നു മാല പൊട്ടിക്കുന്ന ക്രിമിനൽ സംഘാംഗങ്ങളായ രണ്ടു പേർ പൊലീസ് പിടിയിൽ
തേർഡ് ഐ ക്രൈം
ചിങ്ങവനം: ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വാങ്ങാൻ പണം കണ്ടെത്താൻ മാല മോഷ്ടിക്കുന്ന മോഷണ സംഘാംഗങ്ങളായ രണ്ടു പേരെ പൊലീസ് പിടികൂടി. ചിങ്ങവനം തുരുത്തി ഭാഗത്ത് റോഡരികിൽ തട്ടുകട നടത്തിയിരുന്ന വയോധികയുടെ മാല മോഷ്ടിച്ച കേസിലാണ് രണ്ടു പ്രതികളെയും പൊലീസ് പിടികൂടിയത്.
അഞ്ചൽക്കുറ്റി ഭാഗത്ത് തട്ടുകട നടത്തി വന്നിരുന്ന തുരുത്തി വലിയപറമ്പിൽ സരസമ്മ (65)യുടെ സ്വർണ്ണമാലയാണ് യുവാക്കൾ മോഷ്ടിച്ചു കടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതി ജിറ്റോ ജിജോ (23), രണ്ടാം പ്രതി ഷിബിൻ ഷിബു (22) എന്നിവരെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടു പ്രതികളും കഞ്ചാവിനു അടിമകളാണ്. കഞ്ചാവ് വാങ്ങാൻ പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് രണ്ടു പ്രതികളും ചേർന്നു മോഷണം ആസൂത്രണം ചെയ്തിരുന്നത്. സംഭവ ദിവസം രാത്രി 07.30 മണിയോടെ സ്ഥലത്ത് എത്തിയ പ്രതികൾ വയോധികയുടെ മാല പൊട്ടിച്ച ശേഷം ബൈക്കിൽ രക്ഷപെടുകയായിരുന്നു.
തുടർന്നു കേസ് രജിസ്റ്റർ ചെയ്ത അന്വേഷണ സംഘം കേസിലെ രണ്ടു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. പ്രദേശത്ത് സിസിടിവി ക്യാമറയില്ലായിരുന്നു. എന്നാൽ, പൊലീസ് സംഘം മൊബൈൽ ടവർ ലൊക്കേഷനും, സ്കൂട്ടറിന്റെ നമ്പരും അടക്കം പിൻതുടർന്നു നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പ്രതികളെ പിടികൂടിയത്.
ഇരുവരെയും പിടികൂടിയ ശേഷം അന്വേഷണം നടക്കുന്നതിനിടെ കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പരാതിക്കാരിയായ സരസമ്മയെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്നു, ഇവരെ ചോദ്യം ചെയ്തതിൽ തങ്ങൾക്ക് കഞ്ചാവ് ഉപയോഗത്തിനു വാഹനം വാടകയ്ക്കെടുത്ത് കറങ്ങിനടക്കുന്നതിനു വേണ്ടിയാണ് മോഷണം നടത്തിയതെന്നു പ്രതികൾ കുറ്റ സമ്മതം നടത്തി.
ചിങ്ങവനം സ്റ്റേഷൻ ഹൌസ് ഓഫീസർ ഇൻസ്പെക്ടർ ബിൻസ് ജോസഫ്, എസ്.ഐ. അബ്ദുൾ ജലീൽ, എ.എസ്.ഐ. ശ്രീകുമാർ, സി.പി.ഒ. ഡന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചു പ്രതികളെ പിടികൂടിയത്. കോടതിയിൽ പ്രതികളെ വീണ്ടും ഹാജരാക്കും.