
സ്വന്തം ലേഖകൻ
തിരുവനന്തപുരം:ചുറ്റും നിരീക്ഷിക്കാനും പൊലീസ് എത്തിയാല്‍ ഭയപ്പെടുത്താനും രക്ഷപ്പെടാനും മുന്തിയ ഇനം നായ്ക്കളെ വീട്ടില്‍ വളര്‍ത്തി ലഹരി കച്ചവടം നടത്തിയ പ്രതികൾ പിടിയിൽ.
വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ 29 ഗ്രാം എം ഡി എം എ, 72 ഗ്രാം തൂക്കമുളള കഞ്ചാവ്, സ്റ്റാമ്പുകള്‍, 900 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായാണ് രണ്ടുപേര്‍ പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവല്ലം മേനിലം മേലേ പാറക്കുന്ന് വീട്ടില്‍ അനൂപ്(27), ശ്രീകണ്‌ഠേശ്വരം കൈതമുക്ക് അത്താണിലൈനില്‍ ആനയറ കടകംപളളിറോഡില്‍ ശ്യാമളാലയം വീട്ടില്‍ വിഷ്ണു(29) എന്നിവരെയാണ് നാര്‍ക്കോട്ടിക്ക് സെല്ലിന്റെ സ്‌പെഷ്യല്‍ സംഘത്തിന്റെ സഹായത്തോടെ തിരുവല്ലം പൊലീസ് പിടികൂടിയത്. കൊച്ചുവേളി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ നിന്ന് മയക്കുമരുന്നുമായി പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിക്കുന്ന അനൂപ് പൊലീസൊ മറ്റുള്ളവരോ എത്തുന്നത് അറിയാനായി മുന്തിയ ഇനം നായ്ക്കളെയും വളര്‍ത്തിയിരുന്നു. ഇയാള്‍ക്കെതിരെ പൂജപ്പുര, സ്റ്റേഷനില്‍ മയക്കുമരുന്ന് കേസും കോവളം സ്‌റ്റേഷനില്‍ ക്രിമിനല്‍ കേസുമുണ്ട്. ഇയാളുടെ കൂട്ടാളിയായ വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് തൂക്കാനുപയോഗിക്കുന്ന ത്രാസ്, പാക്കിങ് കവറുകള്‍ എന്നിവയും കണ്ടെടുത്തു.
നാര്‍ക്കോട്ടിക് സെല്‍ എ സി പി സുരേഷ്‌കുമാര്‍, തിരുവല്ലം എസ് എച്ച് ഒ രാഹുല്‍ രവീന്ദ്രന്‍, എസ് ഐമാരായ അനൂപ്, മനോജ്, മനോഹരന്‍, എ എസ് ഐ ഗിരീഷ് ചന്ദ്രന്‍, സീനിയര്‍ സി പി ഒ രാജീവ്, ഷിജു, രമ, നാര്‍ക്കോട്ടിക് ടീമിലെ എസ്‌ഐമാരായ യശോധരന്‍, അരുണ്‍കുമാര്‍, എ എസ് ഐ. സാബു, സീനിയര്‍ സി പി ഒമാരാ സജികുമാര്‍, വിനോദ്, ലജന്‍, വിനോദ്, രഞ്ജിത്ത്, സി പി ഒമാരായ ഷിബു, ദീപുരാജ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.