
ചാനല്‍ ചര്‍ച്ചകളിലെ തീപ്പൊരി സംവാദകന് ഒടുവിൽ കൂച്ചുവിലങ്ങ്; സിപിഎം ഏരിയ കമ്മിറ്റിയംഗമായ ഡിവൈഎഫ്‌ഐ നേതാവ് എന്‍ വി വൈശാഖനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്‌ത്താന്‍ ശുപാര്‍ശ; നടപടി അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയില്‍; ശുപാര്‍ശയില്‍ അന്തിമതീരുമാനം സംസ്ഥാന കമ്മിറ്റിയില്‍…..!
സ്വന്തം ലേഖിക
തൃശൂര്‍: സിപിഎം ഏരിയ കമ്മിറ്റിയംഗമായ ഡിവൈഎഫ്‌ഐ നേതാവ് എൻ വി വൈശാഖനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്‌ത്താൻ ശുപാര്‍ശ.
സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റാണ് ശുപാര്‍ശ ചെയ്തു. തരംതാഴ്‌ത്താനുള്ള ശുപാര്‍ശയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം നേതൃത്വത്തിന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ദീര്‍ഘകാലമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ ശക്തമായ മുഖവും സജീവ സാന്നിധ്യവുമായിരുന്നു വൈശാഖൻ.
തൃശ്ശൂര്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പരാതി ചര്‍ച്ച ചെയ്തത്. നേരത്തേ തന്നെ വൈശാഖനെതിരെ സിപിഎം നടപടിയെടുത്തിരുന്നു. ഡിവൈഎഫ്‌ഐ. ജില്ലയില്‍ നടത്തുന്ന ജാഥയുടെ ക്യാപ്റ്റനായി ആദ്യം തീരുമാനിച്ചത് എൻ.വി. വൈശാഖനെയാണ്.
എന്നാല്‍, ജാഥയ്ക്ക് തൊട്ടുമുന്നേ സംഘടനയിലെ ഒരു ഭാരവാഹി വൈശാഖന് എതിരേ പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ച സിപിഎം, വൈശാഖനെ ജാഥാ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. ആരോപണങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ നിര്‍ബന്ധിത അവധിയില്‍ പോകാനാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത്.