
സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കിടെ കേബിൾ കട്ടായി: വാസവൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനായില്ല; ക്യാബിനറ്റ് ചാനലിനെ ഫെയ്‌സ്ബുക്കിൽ ഭീഷണിപ്പെടുത്തി പാമ്പാടിയിലെ സി.പി.എം നേതാവ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയുടെ അഭിമാനമായി വി.എൻ വാസവൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റെടുത്തു. വാസവന്റെ മന്ത്രിസ്ഥാനത്തിന് ഏറെ ആഘോഷത്തോടെയാണ് ജില്ലയിലെ പാർട്ടി പ്രവർത്തകരും സാധാരണക്കാരും സ്വീകരിച്ചത്.
ജനകീയനായ സാധാരണക്കാരിൽ സാധാരണക്കാരനായ വാസവൻ മന്ത്രിയായത് ജില്ലയ്‌ക്കൊട്ടാകെ നേട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെയാണ് ഇപ്പോൾ പാമ്പാടിയിൽ നിന്നും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായ ഒരു വാർത്തയുണ്ടായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ പാമ്പാടിയിലെ ചിലയിടങ്ങളിൽ കേബിൾ കണക്ഷൻ കട്ടായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സി.പി.എം നേതാവ് ഭീഷണിയുമായി രംഗത്ത് എത്തിയത്.
സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗം രതീഷ് രാജനാണ് ഫെയ്‌സ്ബുക്കിലൂടെ പരസ്യ ഭീഷണി മുഴക്കിയത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വാസവനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കാത്തിരിക്കുകയായിരുന്നു പാമ്പാടിയിലെ നാടും നാട്ടുകാരും.
ഇതിനിടെയാണ് അപ്രതീക്ഷിതമായി കേബിൾ മുടങ്ങിയത്. ഇതിനെതിരെയാണ് രതീഷ് രാജൻ ഭീഷണി മുഴക്കിയത്.
നീ കേബിൾ കട്ടാക്കിയാൽ പാമ്പാടിക്കാർക്ക് ഒരു ചുക്കും പോകാനില്ല. നിനക്ക് പോകും കേട്ടോടാ ഉവ്വേ.. എന്നായിരുന്നു ആദ്യത്തെ ഭീഷണി.
നാളെ മുതൽ ക്യാബിനറ്റ് കേബിൾ നടത്തുന്നവർ ഒരു പാട് ദുഖിക്കും എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.
എന്തായാലും കേബിൾ കട്ടായതിന്റെ പേരിൽ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ സി.പി.എം പ്രാദേശിക നേതാവിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.