സ്വന്തം ലേഖകൻ
തിരുവനന്തപുരം: നീണ്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടതുമുന്നണിയില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോൾ, കേരള കോണ്‍ഗ്രസ്-എമ്മിന് ആറും ജനതാദള്‍-എസ്, ലോക് താന്ത്രിക് ജനതാദള്‍, എന്‍.സി.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയ്ക്ക് രണ്ട് വീതവും കോണ്‍ഗ്രസ്-എസ്, ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ്-ബി എന്നിവയ്ക്ക് ഓരോ ചെയര്‍മാന്‍ സ്ഥാനങ്ങളും ലഭിച്ചു.
വിഭജനത്തില്‍ ചെറുകക്ഷികളില്‍ പലരും അതൃപ്തരാണ്. എന്നാല്‍ തത്കാലം ഉള്ളിലൊതുക്കാനാണ് തീരുമാനം. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ് വിഭാഗത്തിനും മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്ന ആര്‍.എസ്.പി-ലെനിനിസ്റ്റിനും ചെയര്‍മാന്‍ സ്ഥാനങ്ങളില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി.ഐക്ക് 15 ചെയര്‍മാന്‍ സ്ഥാനങ്ങളാണ്. നൂറ്റിയമ്പത്തോളം വരുന്ന സ്ഥാപനങ്ങളില്‍ അവശേഷിച്ചവ സി.പി.എമ്മിന് ലഭിക്കും.
വിവിധ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ സ്ഥാനങ്ങളും വിഭജിച്ചിട്ടുണ്ട്. മാണി ഗ്രൂപ്പിനും ജനതാദള്‍-എസിനുമാണ് ചെറു കക്ഷികളില്‍ കൂടുതല്‍ ഡയറക്ടര്‍ സ്ഥാനങ്ങള്‍ ലഭിക്കുക. മറ്റുള്ളവയ്ക്ക് നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങള്‍ ലഭിക്കും.
അതേസമയം, ജനതാദള്‍-എസിന്റെ കൈയിലിരുന്ന സുപ്രധാന സ്ഥാപനമായ കേരള വനംവികസന കോര്‍പ്പറേഷന്‍ ഇക്കുറി എന്‍.സി.പിക്ക് നല്‍കി. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ കാലാകാലങ്ങളില്‍ ഐ.എന്‍.എല്ലിന് നല്‍കിപ്പോന്നത് ഇക്കുറി മാണിഗ്രൂപ്പിന് കൈമാറി. വ്യവസായ, തൊഴില്‍, സാംസ്കാരിക വകുപ്പുകളുടെ കീഴിലാണ് ഏറ്റവുമധികം സ്ഥാപനങ്ങളുള്ളത്. ഇവയില്‍ ബഹുഭൂരിപക്ഷവും സി.പി.എമ്മിനാണ്.