ആറ്റുനോറ്റുണ്ടായ കൺമണിയെ കൺനിറയെ കാണും മുൻപേ മെറിൻ മരണത്തിന് കീഴടങ്ങി; കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം നാൾ കോവിഡ് അമ്മയുടെ ജീവനെടുത്തു; നൊമ്പരത്തിനിടയിലും പ്രതീക്ഷയായി കോവിഡിനെ അതിജീവിച്ച നവജാത ശിശു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

 

കോട്ടയം: കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം നാൾ കോവിഡ് ബാധിതയായി മരണമടഞ്ഞ അതിരമ്പുഴ പഞ്ചായത്ത് സിഡിഎസ് അക്കൗണ്ടന്റ് മെറിന്‍ മാത്യു(36) നാടിന് നൊമ്പരമായി. ഗാന്ധിനഗര്‍ മുടിയൂര്‍ക്കര പ്ലാപ്പറമ്ബില്‍ പ്രസാദ് പി.ഏബ്രഹാമാണ് ഭര്‍ത്താവ്.

 

 

എട്ട് മാസം ഗര്‍ഭിണിയായിരുന്ന മെറിന്‍ കഴിഞ്ഞ 20നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച മെറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അന്ന് രാത്രി മെറിന്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കുഞ്ഞ് ജനിച്ച്‌ അഞ്ചാം നാളാണ് അമ്മയെ കോവിഡ് തട്ടിയെടുത്തത്. കോവിഡ് ബാധിച്ചതിനാല്‍ ജനിച്ചയുടന്‍ ഒരു നോക്ക് മാത്രമാണ് മെറിന് കുഞ്ഞിനെ കാണാന്‍ ഭാഗ്യമുണ്ടായത്. 25നു രാത്രി രണ്ടാമത് ഒന്നു കൂടി കുട്ടിയെ കാണാതെ മെറിന്‍ മരണത്തിനു കീഴടങ്ങി.

 

രണ്ടാമത് ഒരു നോക്ക് കാണും മുന്നേ കോവിഡ് മെറിന്റെ ജീവൻ കവർന്നു. അസുഖം മാറി മെറിൻ തിരിച്ചുവരുന്നത് കാത്തിരുന്ന ഭര്‍ത്താവ് പ്രസാദ് പിഞ്ചോമനയെ മാറോടു ചേർത്ത് തേങ്ങുകയാണ്.

 

 

കുഞ്ഞ് കോവിഡ് നെഗറ്റീവ് ആയതിനാല്‍ മെറിനെ ഒരു തവണ കാണിച്ച ശേഷം കുട്ടിയെ പ്രസാദിന്റെ സഹോദരന്‍ പ്രിന്‍സിന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. വീട്ടില്‍ പ്രിന്‍സിന്റെ മക്കള്‍ക്ക് ഒപ്പമാണ് നവജാത ശിശു ഇപ്പോള്‍ കഴിയുന്നത്. കുഞ്ഞിന് പേര് ഇട്ടിട്ടില്ല. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു പ്രിന്‍സ് പറഞ്ഞു.

 

 

15ാം ദിവസം കുട്ടിയെ ആശുപത്രിയില്‍ കാണിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പാല് നല്‍കുന്നുണ്ട്. കുട്ടി അത് കുടിക്കുന്നുമുണ്ട്. ജനിച്ചപ്പോഴേ അമ്മ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞ്, ഒരേസമയം നൊമ്പരവും പ്രതീക്ഷയുമാണ്.