
സ്വന്തം ലേഖകൻ
കൊച്ചി: എം.ആര്‍.പിയെക്കാള്‍ കൂടുതല്‍ തുക ഈടാക്കിയ ഷൂ നിര്‍മാണക്കമ്പനി ഉപഭോക്താവിന് 15,000 രൂപ നല്‍കണമെന്ന് കോടതി ഉത്തരവ്. കാസര്‍ഗോഡ് കാനന്തൂര്‍ സ്വദേശി എറണാകുളം ലോ കോളേജ് വിദ്യാർത്ഥിയുമായ സഞ്ജയ് നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയുടെ ഉത്തരവ്. ബാറ്റാ ഷോറൂമിലെ 999 രൂപയുള്ള ഷൂ ഉപഭോക്താവിന് നല്‍കിയത് 1,066 രൂപയ്ക്കാനെന്ന പരാതിയിലാണ് നടപടി.
ലീഗല്‍ മെട്രോളജി നിയമലംഘനത്തിന് നഷ്ടപരിഹാരവും അധികം ഈടാക്കിയ തുകയും കോടതി ചെലവും ഉപഭോക്താവിനു നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം ബ്രോഡ് വേയിലെ ബാറ്റാ ഷോറൂം ഹരിയാന ആസ്ഥാനമായ ബാറ്റാ കമ്പനിയുമാണ് എതിര്‍കക്ഷികള്‍. ഉപഭോക്താവില്‍ നിന്ന് അധികമായിടാക്കിയ 67 രൂപയും നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളില്‍ 15,000 രൂപയും 45 ദിവസത്തിനുള്ളില്‍ എതിര്‍കക്ഷികള്‍ ഉപഭോക്താവിന് നല്‍കണമെന്നാണ് കോടതി ഉത്തരവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2022 മാര്‍ച്ച് മാസത്തില്‍ പരാതിക്കാരന്‍ ബാറ്റാ ഷോറൂമില്‍ നിന്ന് 1,066 രൂപ നല്‍കി ഒരു ജോഡി ഷൂ വാങ്ങി. പരിശോധനയില്‍ 999 രൂപയാണ് പ്രിന്റ് ചെയ്തിരിക്കുന്ന വില. ഇത് എംആര്‍പിയേക്കാള്‍ കൂടിയ തുകയാണ് ഈടാക്കിയത് എന്ന കാര്യം ഷോപ്പില്‍ എത്തി പരാതിക്കാരന്‍ എതിര്‍കക്ഷിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഈ വില നിയമപരമാണെന്നും വില്പന നികുതി ഉള്‍പ്പെടെയാണ് ഈടാക്കിയത് എന്നുമായിരുന്നു എതിര്‍ കക്ഷിയുടെ നിലപാട്. കൂടുതല്‍ വാങ്ങിയ തുക തിരിച്ച് നല്‍കണമെന്ന പരാതിക്കാരന്റെ ആവശ്യം നിരസിച്ച എതിര്‍കക്ഷി പരാതിക്കാരനെ അപമാനിച്ചു കടയില്‍ നിന്ന് ഇറക്കി വിട്ടു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
ജി എസ് ടി പരിഷ്‌കരിച്ചപ്പോള്‍ ഷൂവിന്റെ വിലയും വര്‍ധിച്ചുവെന്നും ഉപഭോക്തൃ കോടതിക്ക് ഇക്കാര്യം പരിഗണിക്കാന്‍ അധികാരമില്ല എന്ന നിലപാടും എതിര്‍കക്ഷി കോടതി മുമ്ബാകെ സ്വീകരിച്ചു. എംആര്‍പിയെക്കാള്‍ കൂടുതലായി ഉല്‍പ്പന്നത്തിന് വില ഈടാക്കരുതെന്ന ലീഗല്‍ മെട്രോളജി ചട്ടത്തിലെ വ്യവസ്ഥ എതിര്‍കക്ഷികള്‍ ലംഘിച്ചു വന്ന് കോടതി ഉത്തരവില്‍ വിലയിരുത്തി.
ഓരോ ഉപഭോക്താവിനേയും അന്തസ്സോടെ പരിഗണിക്കണമെന്ന തത്വത്തിന്റെ നിരാസമാണ് എതിര്‍ കക്ഷികളുടെ നിലപാട്. നിയമവിരുദ്ധമായ ഈ സമീപനത്തിലൂടെ എതിര്‍കക്ഷി നഷ്ടപ്പെടുത്തിയത് പ്രമുഖമായ ഒരു ബ്രാന്‍ഡിനോടുള്ള ഉപഭോക്താവിന്റെ അചഞ്ചലമായ വിശ്വാസത്തെ കുടിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.