
കൊല്ലം: ശാസ്താംകോട്ടയില്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. രാത്രി ടെറസില്‍ ഉറങ്ങാൻ കിടന്ന തൊഴിലാളി ഉറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി തംബുരുവാണ് (30) ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണത്. ശാസ്താംകോട്ട റവന്യു ടവറിന്റെ ജിപ്സം പണിക്കായി ആളാണ് അപകടത്തില്‍പ്പെട്ടത്.
ഫില്‍റ്റർ ഹൗസ് ജംക്ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിലുള്ള നിലയിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്. എന്നാല്‍ അസഹനീയമായ ചൂട് മൂലം ഇവർ മുറിയില്‍ കിടക്കാതെ കെട്ടിടത്തിന്റെ ടെറസിലാണ് രാത്രി ഉറങ്ങാൻ കിടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് തൊഴിലാളികള്‍ രാവിലെ എഴുനേറ്റ് നോക്കിയപ്പോള്‍ തംബുരുവിനെ കാണാനില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് തൊഴിലാളികളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണ് സമീപത്തെ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വീണു കിടക്കുന്നതായി കണ്ടത്. വീഴ്ചയില്‍ യുവാവിന്റെ തല പൊട്ടി രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു. അബോധാവസ്ഥയിലായിരുന്നയുവാവിനെ ഫയർഫോഴ്സ് എത്തി താഴെയിറക്കിയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തംബുരുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ തലയോട്ടിക്ക് ഗുരുതര പൊട്ടലുണ്ട്.



