
കണ്ണൂരിൽ കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തി; പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു; കണ്ണൂർ, കൊല്ലം സ്വദേശികൾ പോലീസ് കമ്മീഷണർക്ക് പരാതി നൽകി
കണ്ണൂർ: കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തിയ പോലീസുകാരൻ ഇത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടതായി പരാതി.
കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസുകാരനെതിരെയാണ് പരാതി. കണ്ണൂർ പള്ളിക്കുന്ന്, കൊല്ലം സ്വദേശികളുടേതായി രണ്ട് പരാതികളാണ് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ചത്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് പരാതി.
എട്ടു വർഷമായി ഡെപ്യൂട്ടേഷനിൽ ടൂറിസം ഡിപാർട്മെന്‍റിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കണ്ണൂർ കോട്ടയിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയായിരുന്നു ഇയാൾ. ശേഷം കൂടെയുള്ള പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ച് അതിലേക്ക് ദൃശ്യങ്ങൾ അയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാനും മാതാപിതാക്കളെ അറിയിക്കാതിരിക്കാനും കേസെടുക്കാതിരിക്കാനും പണം വാങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്. വനിതാ സുഹൃത്തുമായി കോട്ടയിലെത്തിയ കൊല്ലം സ്വദേശിയിൽനിന്ന് ഇത്തരത്തിൽ ദൃശ്യം കാണിച്ച് ആദ്യഘട്ടത്തിൽ ഇയാൾ 3000 രൂപ വാങ്ങിയിരുന്നു.
പിന്നീട് 25,000 രൂപ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇതിനായി ഗൂഗിൾ പേ നമ്പറും നൽകി. ഇതോടെ പെൺകുട്ടി ഇ-മെയിലിൽ പരാതി നൽകുകയായിരുന്നു.