
കോഴിക്കോട്: സംസ്ഥാനത്ത് പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞതോടെ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി മികച്ച വരുമാനം ഉറപ്പാക്കിയിരുന്ന നാളികേര വിപണിയാണ് ഇപ്പോള്‍ കർഷകരെ പൂർണമായി കൈവിട്ടിരിക്കുന്നത്.
നിലവില്‍ 40 മുതല്‍ 45 രൂപ വരെയാണ് പച്ചത്തേങ്ങയ്ക്ക് വിപണിയില്‍ ലഭിക്കുന്നത്.
കഴിഞ്ഞ വർഷം പകുതിയോടെ 80 മുതല്‍ 85 രൂപവരെ ഉയർന്നിരുന്ന വില പിന്നീട് ദീർഘനാള്‍ 60-65 രൂപ നിരക്കിലേക്ക് എത്തിയിരുന്നു. ഈ കാലയളവില്‍ മികച്ച വില ലഭിച്ചതോടെ കർഷകർ കൂടുതല്‍ വിളവെടുപ്പിനും പരിചരണത്തിനുമായി അധിക ചെലവും നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ വില പകുതിയിലേറെ ഇടിഞ്ഞത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പച്ചത്തേങ്ങ വില കുറഞ്ഞത് കൊപ്ര, വെളിച്ചെണ്ണ വിപണികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കിലോയ്ക്ക് 180 മുതല്‍ 200 രൂപവരെ എത്തിയിരുന്ന കൊപ്ര വില ഇപ്പോള്‍ ഗണ്യമായി താഴ്ന്നിട്ടുണ്ട്. വെളിച്ചെണ്ണ വിലയും ലിറ്ററിന് 500-550 രൂപയില്‍ നിന്ന് 300 രൂപയിലേക്ക് ഇടിഞ്ഞു. ഇതോടെ നാളികേര അധിഷ്ഠിത ഉത്പന്നങ്ങളില്‍ നിന്നുള്ള കർഷകരുടെ വരുമാനവും കുറഞ്ഞു.
കേരളത്തില്‍ നിന്ന് വൻതോതില്‍ പച്ചത്തേങ്ങ കയറ്റുമതി ചെയ്തിരുന്ന തമിഴ്നാട് ആസ്ഥാനമായ വ്യാപാരികള്‍ അതിന്റെ അളവ് കുറച്ചതാണ് വിപണിക്ക് വലിയ തിരിച്ചടിയായത്. തമിഴ്നാട്ടില്‍ ആഭ്യന്തര ഉത്പാദനം വർദ്ധിച്ചതോടെ അവിടെ നിന്നുള്ള വ്യാപാര സംഘങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞു.
നേരത്തെ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളില്‍ നിന്നായി വലിയ നിരക്കില്‍ നാളികേരം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടൊപ്പം പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും കയറ്റുമതി വിപണിയെ ബാധിച്ചു.







