
ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; ഇത്തവണ നിരോധിക്കുന്നത് നൂറിലധികം ബെറ്റിംഗ്, ലോണ്‍ ആപ്പുകള്‍; നടപടി കടുപ്പിച്ചത് ആപ്പുകള്‍ വഴി ലോണെടുത്ത നിരവധിപേര്‍ ജീവനൊടുക്കിയ സാഹചര്യത്തിൽ
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടി കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍.
138 ബെറ്റിംഗ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ആപ്പുകള്‍ വഴി ലോണെടുത്ത നിരവധിപേര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. തെലങ്കാന, ആന്ധ്രാപ്രദേശ്,ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ചൈനീസ് ലോണാപ്പുകള്‍ ഉപയോഗിച്ച് ലോണെടുത്ത കൂടുതല്‍ പേര്‍ ജീവനൊടുക്കിത്. ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പതിനേഴ് സംഭവങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബെറ്റിംഗ്, ലോണ്‍ ആപ്പുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ ടി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
നിരോധിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ബെറ്റിംഗ്, ലോണ്‍ ആപ്പുകള്‍ ചൈന പോലുള്ള വിദേശ രാജ്യങ്ങളുടെ സെര്‍വറിലേക്ക് ഇന്ത്യക്കാരുടെ സുപ്രധാന ഡാറ്റകള്‍ കൈമാറുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. 94 ആപ്പുകള്‍ ഇ-സ്റ്റോറിലും മറ്റ് സംവിധാനത്തിലൂടെയും പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിരുന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകള്‍ കഴിഞ്ഞവര്‍ഷം കേന്ദ്രം നിരോധിച്ചിരുന്നു. 2020 മുതല്‍ 270 ആപ്പുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്.