
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഈസ്റ്ററിനു ശേഷം വില കുറയുമെന്നു പ്രതീക്ഷിച്ചിരുന്ന സാധാരണക്കാരുടെയും ഹോട്ടൽ ഉടമകളുടെയും വയറ്റത്തടിച്ച് ചിക്കൻ വില റോക്കറ്റ് വിട്ടതിനു സമാനമായി കുതിക്കുന്നു. ജില്ലയിൽ ചിലയിടങ്ങളിൽ വില 150 രൂപയിലെത്തി. നിലവിലെ രീതിയിൽ ഡിമാൻഡ് തുടർന്നാൽ വില കൂടാനാണു സാധ്യതയെന്നു വ്യാപാരികൾ. മൂന്നാഴ്ചയ്ക്കിടെ വിലയിൽ 50 രൂപയുടെ വർധനയുണ്ടായെങ്കിലും നേട്ടം പൂർണമായും തമിഴ്നാട് ലോബിയ്ക്കാണ്.
കോവിഡ് സാഹചര്യത്തിൽ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം കുറഞ്ഞതാണു വില ഉയരാനുള്ള പ്രധാന കാരണമായി വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ വർഷം ഈസ്റ്റർ, വിവാഹ സീസണിലേക്കായി വളർത്തിയ കോഴികൾ കോവിഡ് സാഹചര്യത്തിൽ വൻ നഷ്ടമുണ്ടാക്കിയിരുന്നു. ഈ വർഷവും കോവിഡ് കെടുതികൾ പൂർണമായി മാറാത്തതിനാൽ ഈസ്റ്ററിൽ ഇറച്ചിക്കോഴി ലോബി അത്ര പ്രാധാന്യം നൽകിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഈസ്റ്റർ ആഘോഷങ്ങൾക്കു പിന്നാലെ കല്യാണ സീസണും സജീവമായതോടെ ആവശ്യത്തിനു കോഴികളെ കിട്ടാതെ വരികയും വില ഉയരുകുമായിരുന്നു. നിലവിലെ സാഹചര്യം തുടർന്ന് റംസാൻ ആകുമ്പോൾ ഇറച്ചിക്കോഴി വിപണിയിൽ വൻ ലഭ്യത കുറവിനും സാധ്യതയുണ്ട്.
ഏതാനും വർഷങ്ങളായി ജില്ലയിൽ പ്രാദേശിക കോഴിഫാമുകൾ തുടങ്ങിയിരുന്നുവെങ്കിലും നഷ്ടത്തെത്തുടർന്നു പൂട്ടി.
അവേശഷിക്കുന്ന ഫാമുകളിൽ ഭൂരിഭാഗത്തിന്റെയും നിയന്ത്രണം തമിഴ്ലോബികൾക്കാണ്. സ്വന്തമായി വളർത്തുന്നവർ പരിപാലന ചെലവു വർധിച്ചതോടെ പിന്തിരിയാനുള്ള ഒരുക്കത്തിലാണ്. തമിഴ്നാട്ടിൽ നിന്നുമെത്തിക്കുന്ന കോഴിക്കുഞ്ഞിന്റെ വിലയിൽ മാത്രം ഇരട്ടി വർധനയുണ്ടായതായി കർഷകർ പറയുന്നു.
ഇറച്ചിക്കോഴിയ്ക്കു ബദലായി മറ്റ് ഇറച്ചി ഇനങ്ങൾ ആഘോഷങ്ങൾക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ഉയർന്ന വില വില്ലനായി മാറുന്നു. ഈസ്റ്ററോടെ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും പോത്തിറച്ചി വില 380 രൂപയായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈസ്റ്റർ തലേന്ന് 400 രൂപ വരെ വാങ്ങിയതായും പരാതിയുണ്ട്. ആട്ടിറച്ചി വില ഓരോ സ്ഥലങ്ങളിലും തോന്നും പടിയാണ്.
600 രൂപ മുതൽ 900 രൂപ വരെ വാങ്ങുന്നു. പന്നിയിറച്ചി വില 300 രൂപയിൽ താഴെയാണെങ്കിലും ഉപയോഗിക്കുന്നവർ കുറവാണ്. 300 രൂപയ്ക്കു താറാവിനെ ലഭ്യമാണെങ്കിലും ഇറച്ചിക്കോഴിയുടെ സ്വീകാര്യതയില്ല. പക്ഷിപ്പനിയുടെ പേരിലുള്ള കുപ്രചാരണങ്ങളും താറാവ് കർഷകർക്ക് എന്നും തലവേദന സൃഷ്ടിക്കുന്നു. വിലക്കുറവിനൊപ്പം കൂടുതൽ പേരും കഴിക്കുമെന്നതും ഇറച്ചിക്കോഴിയുടെ ഡിമാൻഡ് വർധിപ്പിക്കുന്നു.