play-sharp-fill
വലിയ പാറകൾ ഇളകി നിൽപ്പുണ്ട്, മണ്ണാകട്ടെ ഉറച്ചിട്ടുമില്ല; കനത്ത മഴ പെയ്താൽ ഡാമിങ്ങ് എഫക്ട് ഉണ്ടാകാൻ സാധ്യത; അവശിഷ്ടങ്ങൾ മറ്റൊരു  വൻദുരന്തമായി മാറിയേക്കാം; മുന്നറിയിപ്പുമായി ഐസർ മൊഹാലിയിലെ ഗവേഷകർ

വലിയ പാറകൾ ഇളകി നിൽപ്പുണ്ട്, മണ്ണാകട്ടെ ഉറച്ചിട്ടുമില്ല; കനത്ത മഴ പെയ്താൽ ഡാമിങ്ങ് എഫക്ട് ഉണ്ടാകാൻ സാധ്യത; അവശിഷ്ടങ്ങൾ മറ്റൊരു വൻദുരന്തമായി മാറിയേക്കാം; മുന്നറിയിപ്പുമായി ഐസർ മൊഹാലിയിലെ ഗവേഷകർ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക്ട് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്.


ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി, വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്. തുലാമഴ പടിവാതിൽക്കൽ നിൽക്കെ, പെരുമഴ പെയ്താൽ, ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉരുൾപൊട്ടലിൻ്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകൾ ഇളകി നിൽപ്പുണ്ട്. മണ്ണാകട്ടെ ഉറച്ചിട്ടുമില്ല. വെള്ളരിമലയിൽ അതിശക്തമായ മഴപെയ്താൽ, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്.

കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നത്. നിമിഷ നേരം കൊണ്ട് മർദ്ദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം. ഇത് മുന്നിൽ കണ്ട് മതിയായ മുൻകരുതൽ എടുക്കണം എന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്.

കഴിഞ്ഞ ശനിയാഴ്ച, ഉരുൾപൊട്ടലുണ്ടായ അതേ സ്ഥലത്ത് കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു എന്നത് കൂടി പരിഗണിക്കുമ്പോഴാണ് ഐസർ മൊഹാലിയുടെ പഠനം പ്രാധാന്യമർഹിക്കുന്നത്. 2020ൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ അവശിഷ്ടങ്ങൾ ഇതേ നദീതടത്തിലുണ്ടായിരുന്നു, ഇതും ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിന്റെ ശക്തി കൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാം എന്ന് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു. ‌

പെട്ടിമുടി ദുരന്തത്തിന്റെ 35 ഇരട്ടി ആഘാതം കൂടിയതാണ് ഇക്കഴിഞ്ഞ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലെന്നും പഠനത്തിലുണ്ട്. ചാലിയാറിലെ വെള്ളത്തിൽ ഉരുൾ അവിശിഷ്ടങ്ങളുടെ കലർപ്പ് വളരെ കൂടുതലായിരുന്നു. പെട്ടെന്ന് കടലിലേക്ക് ഒഴുകിപ്പോയതിനാൽ, പുഴയിലെ ജീവികളെ കാര്യമായി ബാധിച്ചിട്ടില്ല.

നിലവിൽ പുഞ്ചിരമിട്ടത്തും മുണ്ടക്കൈയിലും ചൂരൽമലയിലും സുരക്ഷിത താമസ സ്ഥലങ്ങൾ ഉണ്ടോ എന്നടക്കം പരിശോധിക്കുമ്പോഴാണ് , മറ്റൊരു ദുരന്ത സാധ്യത ഐസർ പ്രവചിക്കുന്നത്. ഡോ.സജിൻ കുമാർ ഡോ. യൂനുസ് അലി പുൽപാടൻ, പ്രൊഫ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.