
സ്വന്തം ലേഖകൻ
കൊച്ചി: യുവതിയോട് കാര്‍ പഞ്ചറാണെന്ന് യുവാവ്. ഇവര്‍ പുറത്തിറങ്ങിയ തക്കത്തിന് കാറില്‍ കയറി പാഞ്ഞു. കൊച്ചി നഗരത്തിൽ പട്ടാപകൽ കാർ മോഷണം. മോഷ്ടാവിനെ നഗരത്തിനുള്ളിൽതന്നെ കുടുക്കി പൊലീസ്. അവസാനം കാറുപേഷിച്ച് തടിതപ്പി മോഷ്ടാവ്.
കൊച്ചിയില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് കാര്‍ റാഞ്ചലും പൊലീസ് ചേസും നടന്നത്. മാമംഗലം സണ്ണി എസ്റ്റേറ്റിലെ താമസക്കാരിയുടെ പുത്തന്‍ ഐ20 കാറാണ് നിമിഷനേരംകൊണ്ട് യുവാവ് കൈക്കലാക്കി കടന്നത്.
മാമംഗലത്തെ ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയോട് കാര്‍ പഞ്ചറാണെന്ന് യുവാവ് അറിയിച്ചു. ഇവര്‍ പുറത്തിറങ്ങിയ തക്കത്തിന് യുവാവ് കാറില്‍ കയറി പാഞ്ഞു. യുവതി അറിയിച്ചതനുസരിച്ച് പാലാരിവട്ടം പൊലീസ് ഇടപെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ കടന്നുപോകുന്ന വഴി അപ്പപ്പോള്‍ വയര്ലെസില് സിറ്റി പൊലീസിലെ ടീമുകള്‍ക്ക് എത്തി. പാലാരിവട്ടം വഴി തൃപ്പൂണിത്തുറയിലേക്കാണ് ഇയാള്‍ ആദ്യം പോയത്. പൊലീസ് പിന്നാലെ കൂടിയപ്പോള്‍ ജില്ല വിടുകയായി ലക്ഷ്യം.
കുമ്പളം ടോള്‍പ്ലാസ കടക്കാതെ ഇടറോഡിലൂടെ കാര്‍ പറത്തിയെങ്കിലും ഹൈവേ പൊലീസ് പിന്നാലെയെത്തി. തുടര്‍ന്ന് മാടവനയില്‍ കാര്‍ ഉപേക്ഷിച്ച് മുങ്ങി. ഹൈവേ പൊലീസ് എസ്.ഐ രമേശനും ടീമും തൊട്ടടുത്ത് എത്തിയെങ്കിലും തലനാരിഴയ്ക്ക് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
സിറ്റി പൊലീസിനെ അരമണിക്കൂര്‍ വെള്ളം കുടിപ്പിച്ച് മുങ്ങിയ മോഷ്ടാവ് യുവതിയുടെ സുഹൃത്താണെന്നും സംശയിക്കുന്നു. സുഹൃത്തുമായി ചേര്‍ന്നു വാങ്ങിയതാണെങ്കിലും ഒരിക്കല്‍പോലും യുവതി കാര്‍ ഇയാള്‍ക്ക് നല്കിയിരുന്നില്ലത്രെ. കാറില്‍ ലാപ്ടോപ്പും പേഴ്സും ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ല.