
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാർ ഓടിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് ഫോറൻസിക് ലാബിന്റെ റിപ്പോർട്ട്.
വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാൻ അന്വേഷണ സംഘം വെള്ളയമ്പലത്തെ കെഎഫ്‌സിക്കു മുന്നിൽനിന്നുള്ള ദൃശ്യം ഫോറൻസിക് ലാബിനു കൈമാറിയിരുന്നു. ഈ ദൃശ്യം പരിശോധിച്ചാണു വാഹനം അമിത വേഗത്തിലായിരുന്നെന്നു കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ഒട്ടുമിക്ക റിപ്പോർട്ടുകളും ലാബ് അധികൃതർ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. വാഹനത്തിന്റെ വേഗത സംബന്ധിച്ച എൻഎബിഎൽ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരം തയാറാക്കേണ്ട അന്തിമ റിപ്പോർട്ട് മാത്രമാണ് ഇനി നൽകാനുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് മൂന്നിനു തിരുവനന്തപുരം മ്യൂസിയത്തിനു സമീപമാണു ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മാധ്യമപ്രവർത്തകനായ ബഷീർ കൊല്ലപ്പെട്ടത്. ശ്രീറാം മദ്യലഹരിയിലായിരുന്നെന്നു ദൃക്‌സാക്ഷികൾ ആരോപിച്ചിരുന്നു. കേസിൽ ശ്രീറാം ഇപ്പോൾ ജാമ്യത്തിലാണ്.