ബസ് അപകടം ; മരണസംഖ്യ 44; പരിക്കേറ്റവരുടെ നില ഗുരുതരം
സ്വന്തംലേഖകൻ
ഷിംല: ഹിമാചൽപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. അപകടത്തിൽ 30 പേർക്കു പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണു റിപ്പോർട്ട്. ബസിനുള്ളിൽ ഇടമില്ലാത്തതിനെ തുടർന്ന് നിരവധി പേർ മുകളിൽ കയറിയാണ് യാത്ര ചെയ്തത്. ഇത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കാൻ ഇടയാക്കി. ബഞ്ജാർ സിവിൽ ഹോസ്പിറ്റൽ, കുളു ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്ത്യയിലെ ബസ് അപകടങ്ങളുടെ കേന്ദ്രബിന്ദുവാണ് ഹിമാചൽ പ്രദേശ്. 1200-ൽ അധികം പേരാണ് സംസ്ഥാനത്ത് വർഷംതോറും അപകടങ്ങളിൽ മരിക്കുന്നത്. പരിധിയിൽ അധികം ആളുകളെ വഹിക്കുന്നതും അമിത വേഗതയുമാണ് ഈ അപകടങ്ങൾക്കു പിന്നിലെന്ന് അധികൃതർ പറയുന്നു.