ബുക്കുകളുടെ മറവിൽ കഞ്ചാവ് കടത്ത്: കഞ്ചാവ് എത്തിച്ചത് ആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ നിന്നും; ടാർപോളിനിൽ പൊതിഞ്ഞ് പുസ്തകത്തിന് ഇടയിൽ ഒളിപ്പിച്ചു; കഞ്ചാവ് എത്തിച്ചത് ഏറ്റുമാനൂരിലെ ഗുണ്ടാ മാഫിയ സംഘത്തിന്; മൂലവട്ടം വൈക്കം സ്വദേശികൾ കഞ്ചാവ് കച്ചവടത്തിലൂടെ സമ്പാദിച്ചത് ലക്ഷങ്ങൾ

Spread the love

ക്രൈം ഡെസ്‌ക്

ഏറ്റുമാനൂർ: ബുക്കുകളുടെ മറവിൽ ടാർ പോളിനിൽ പൊതിഞ്ഞ് കഞ്ചാവ് കടത്തിയ സംഘം പിടിയിലായത് എക്‌സൈസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ. ആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ നിന്നും ഏറ്റുമാനൂരിലെ കുപ്രസിദ്ധ ഗുണ്ടാ തലവൻമാർക്കാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് എക്‌സൈസ് സംഘത്തിനു ലഭിക്കുന്ന സൂചന. എന്നാൽ, ഗുണ്ടാ സംഘത്തലവൻമാരായ ഇവരെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ ഒന്നും എക്‌സൈസ് സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഇപ്പോൾ പിടിയിലായ രണ്ടു പേരിൽ തന്നെ ഒതുങ്ങാനാണ് സാധ്യത.

മൂലവട്ടം തെക്കേക്കുറ്റിക്കാട്ടിൽ പ്രദീപിന്റെ മകൻ അനന്തു (24), വൈക്കം കല്ലറ പുതിയകല്ലുമടയിൽ റെജിമോന്റെ മകൻ അതുൽ (29) എന്നിവരെയാണ് കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. 65 കിലോ കഞ്ചാവാണ് ഇവർ ബംഗളൂരുവിൽ നിന്നും ജില്ലയിലേയ്ക്കു കടത്തിക്കൊണ്ടു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറി ഡ്രൈവർമാരായ ഇരുവരും ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ബംഗളൂരുവിൽ നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങിയ ശേഷം ലോറിയുടെ രഹസ്യ അറയിലും ടാർപോളിനനുള്ളിലും ഒളിപ്പിച്ചാണ് കേരളത്തിലേയ്ക്കു കടത്തിയിരുന്നത്.

പാഴ്‌സൽ എന്നു വിളിപ്പേരുള്ള രണ്ടു കിലോയുടെ കെട്ടുകളാക്കിയാണ് ഇവർ കഞ്ചാവ് കടത്തുന്നത്. കഞ്ചാവ് രണ്ടു കിലോയുടെ കെട്ടുകളാക്കി മാറ്റിയ ശേഷം ടാർപോളിൽ ഉപയോഗിച്ച് പൊതിയും. തുടർന്നു പുസ്തകങ്ങൾക്ക് ഇടയിൽ ഇറക്കി വയ്ക്കും. വഴിയിൽ പരിശോധന ഉണ്ടായാൽ പോലും പിടികൂടാതിരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ കഞ്ചാവ് കടത്തുന്നത്.

ആന്ധ്രയിൽ നിന്നും ഒരു കിലോ കഞ്ചാവിന് രണ്ടായിരം രൂപയ്ക്കാണ് ലഭിക്കുന്നത്. ഇവിടെ നിന്നും കഞ്ചാവ് ബംഗളൂരുവിൽ എത്തുമ്പോൾ അയ്യായിരം രൂപ വരെ വില വരും. ഈ കഞ്ചാവ് കോട്ടയത്ത് എത്തിക്കുമ്പോൾ പതിനായിരം മുതൽ 15000 രൂപവരെയാണ് കിലോയ്ക്കു വിലയീടാക്കുന്നത്.

ചില്ലറ വിൽപ്പനക്കാരിലേയ്ക്കു കഞ്ചാവ് എത്തുമ്പോൾ ഒരു ഗ്രാമിൽ താഴെ മാത്രം കഞ്ചാവ് ഉള്ള ഒരു പൊതിയ്ക്കു 500 രൂപ മുതലാണ് വില. ഒരു കിലോ കഞ്ചാവിന് അരലക്ഷം രൂപ വരെ വിലയുണ്ടാകും. പ്രതികൾ സ്ഥിരമായി ഇത്തരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകിയിരുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

ലക്ഷങ്ങളുടെ ബിസിനസാണ് ആഴ്ചയിൽ പ്രതികൾ നടത്തിയിരുന്നത്. ഇത്തരത്തിൽ കഞ്ചാവ് കടത്തിലൂടെ തന്നെ ഇവർ വൻ തുക ഉണ്ടാക്കിയതായും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങളാണ് ആഴ്ചയിൽ പ്രതികൾ കഞ്ചാവ് കച്ചവടത്തിലൂടെ മാത്രം സമ്പാദിച്ചിരുന്നത്. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കർണ്ണാടകത്തിൽ നിന്നും എത്തുന്ന ലോറികളിൽ പരിശോധന ശക്തമാക്കാൻ എക്‌സൈസ് സംഘം തീരുമാനിച്ചിട്ടുണ്ട്.