
കോഴിക്കോട്: കൊച്ചി വൈപ്പിനില്‍ ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയ സ്റ്റാര്‍ കള്ളുഷാപ്പിനെതിരെ പോലീസ് കേസെടുത്തു.
സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്ത് ലഹരിക്ക് പ്രചാരണം നല്‍കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്.
പരാതി ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.
സമൂഹമാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂര്‍ സ്വന്തം കള്ളുഷാപ്പിന്റെയും കള്ളിന്റെയും പരസ്യം പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ഈ മാസം ആറിനാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥനായ സി.ഡി.ശ്രീനിവാസന്‍ പരാതി നല്‍കിയത്. ഉടനടി കേസെടുക്കാമായിരുന്നിട്ടും നിയമോപദേശത്തിന് വിട്ടെന്ന ന്യായം പറഞ്ഞ് പോലീസ് നടപടി വൈകിക്കുകയായിരുന്നു.
മറഡോണ ഹട്ട് എന്ന പേരില്‍ കൊച്ചി വൈപ്പിനില്‍ ബോബി ചെമ്മണ്ണൂര്‍ അടുത്തയിടെ തുറന്ന സ്റ്റാര്‍ കള്ളുഷാപ്പിന്റെ പരസ്യവീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മദ്യ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ പരസ്യം ചെയ്യുക, നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും ലഹരിവസ്തു പ്രദര്‍ശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചെയ്തു എന്നാണ് എഫ്‌ഐആറിലുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അബ്കാരി ആക്റ്റിലെ 55 (h), 55 (i) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചെത്തുകാരന്റെ വേഷത്തില്‍ സൈക്കിളില്‍ കള്ളുഷാപ്പില്‍ എത്തി കള്ള് ഒഴിച്ച് കൊടുക്കുകയും കള്ളിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുകയും ചെയ്യുന്നത് ബോബി ചെമ്മണ്ണൂര്‍ തന്നെയാണ്.



