പ്രളയത്തിന് പിന്നാലെ കൊറോണക്കാലത്തും കേരളത്തെ ചതിച്ച് ബി.ജെ.പി: പായിപ്പാട്ടെ അതിഥി തൊഴിലാളികളെ ഇളക്കി വിട്ടത് വാട്‌സ്അപ്പിൽ പ്രചരിച്ച സന്ദേശം ; ആ സന്ദേശം ഇങ്ങനെ,  ഡൽഹിയിൽ എല്ലാവരും യാത്ര ചെയ്യുന്നു പിന്നെ എന്താണ് കേരളത്തിൽ പറ്റാത്തത്

പ്രളയത്തിന് പിന്നാലെ കൊറോണക്കാലത്തും കേരളത്തെ ചതിച്ച് ബി.ജെ.പി: പായിപ്പാട്ടെ അതിഥി തൊഴിലാളികളെ ഇളക്കി വിട്ടത് വാട്‌സ്അപ്പിൽ പ്രചരിച്ച സന്ദേശം ; ആ സന്ദേശം ഇങ്ങനെ,  ഡൽഹിയിൽ എല്ലാവരും യാത്ര ചെയ്യുന്നു പിന്നെ എന്താണ് കേരളത്തിൽ പറ്റാത്തത്

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയത്തിന് പിന്നാലെ കൊറോണക്കാലത്തും കേരളത്തിനെതിരെ ബിജെപിയുടെ കൊലച്ചതിയെന്ന് സൂചന. പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനു പിന്നിൽ ബിജെപി നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവിധ വാട്സപ്പ് ഗ്രൂപ്പുകളിൽ  നിന്നും പുറത്തു വന്ന ഓഡിയോ സന്ദേശത്തിന് പിന്നാലെ ബി ജെ പി പ്രതിഷേധം മുതലെടുത്ത് രംഗത്ത് എത്തുകയായിരുന്നു  എന്ന് വ്യക്തമായ സൂചന ലഭിച്ചു.

പായിപ്പാട് സമരം നടക്കുന്നതിനിടെ ബിജെപി കേന്ദ്രങ്ങളിൽ നിന്നും വന്ന പ്രചാരണങ്ങളും, പ്രസ്താവനകളും ഈ ധാരണ ഊട്ടി ഉറപ്പിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുതൽ ജില്ലയിലെ പ്രാദേശിക നേതാക്കൾ വരെ നീട്ടിപ്പിടിച്ച പ്രസ്താവനയുമായി രംഗത്ത് എത്തി. പൊലീസിനെയും സംസ്ഥാന സർക്കാരിനെയും കുറ്റപ്പെടുത്താൻ ബിജെപി ശ്രമിച്ചതിനു പിന്നിലും കലക്കവെള്ളത്തിൽ നിന്നും മീൻ പിടിക്കുക എന്ന ലക്ഷ്യമാണ് എന്ന് വ്യക്തമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദില്ലി സേ  ലോക് ജാത്താ ഹേ.. ലേകിൻ കേരൾ സെ ക്യൂ നഹി ജാത്താ ഹെ… എന്നു തുടങ്ങുന്ന വാട്‌സ്അപ്പ് ഓഡിയോ സന്ദേശം രണ്ടു ദിവസം മുൻപ് പായിപ്പാട് പ്രദേശങ്ങളിൽ പ്രചരിച്ചിരുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദേശം പ്രചരിച്ചതിനു പിന്നാലെയാണ് വ്യാപകമായി വ്യാജ സന്ദേശങ്ങളും ഇവിടെ പ്രചരിച്ചത്. ഇതോടെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ അസ്വസ്ഥത അതിരൂക്ഷമായി. ഇതോടെ സംസ്ഥാന സർക്കാരും കൃത്യമായി പ്രശ്‌നത്തിൽ ഇടപെട്ടു. ജില്ലാ കളക്ടർ ഇടപെട്ട് ഇവർക്കു ഭക്ഷണവും താമസത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കി നൽകി.

എന്നാൽ, ആദ്യം ഭക്ഷണം വേണമെന്ന് നിലപാട് എടുത്ത ഇവർ പിന്നീട്, പാചകം ചെയ്ത ഭക്ഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതിനു പിന്നാലെയാണ് ഇവരെ പരിഭ്രാന്തരാക്കുന്ന രീതിയിൽ ഡൽഹിയിൽ ആളുകൾ പലായനം ചെയ്യുന്ന വീഡിയോയും, ഓഡിയോ സന്ദേശവും പായിപ്പാട് പ്രദേശങ്ങളിൽ പ്രചരിച്ചത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പരിഭ്രാന്തരായി ഇതര സംസ്ഥാന തൊഴിലാളികൾ രംഗത്ത് ഇറങ്ങി. ഞായറാഴ്ച രാവിലെ ഇവിടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്കു പോകണമെന്ന ആവശ്യവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു.

നാട്ടിലെ സ്ഥിതി ഗുരുതരമാണെന്നും, നാട്ടിൽ കുടുംബാംഗങ്ങളിൽ പലരും പട്ടിണിയിലാണെന്നുമുള്ള ആശങ്കയാണ് തൊഴിലാളികളിൽ പലരും പങ്കു വച്ചത്. പണിയില്ലാതായതോടെ ഇവിടെ നിന്നും നാട്ടിലേയ്ക്കു പണം അയക്കാൻ സാധിക്കുന്നില്ലെന്നത് ഇവരുടെ ആശങ്ക ഇരട്ടിയാക്കി. ഇതിനിടെ രണ്ടു ദിവസത്തിനകം വാർത്താ വിനിമയ മാർഗങ്ങൾ റദ്ദ് ചെയ്യും എന്ന രീതിയിലുള്ള സന്ദേശവും പ്രചരിച്ചു. ഇതോടെ ആശങ്ക ഇരട്ടിയായി. തുടർന്നാണ് ഇവർ നാട്ടിലേയ്ക്കു പോകാൻ വാഹനം വേണമെന്ന നിലപാട് എടുത്ത് തെരുവിൽ ഇറങ്ങിയത്.

എന്നാൽ, സമരം നടക്കുന്നതിനിടെ തന്നെ എഴുതി തയ്യാറാക്കിയ പ്രസ്താവനുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആദ്യം രംഗത്ത് എത്തി. സർക്കാരിനെയും ജില്ലാ ഭരണകൂടത്തെയും കുറ്റപ്പെടുത്തിയായിരുന്നു കെ.സുരേന്ദ്രന്റെ പ്രസ്താവന. ഇതാണ് ബിജെപി സ്‌പോൺസേർഡ് പരിപാടിയാണ് ഇവിടെ നടന്നത് എന്നതിനു സൂചന നൽകുന്നത്. പിന്നീട്, സ്ഥലത്ത് എത്തിയ ബിജെപി നേതാവ് രാധാകൃഷ്ണ മേനോൻ കേന്ദ്ര സർക്കാരിനെതിരായ ഗൂഡാലോചനയാണ് ഇപ്പോൾ നടക്കുന്നത് എന്നു കുറ്റപ്പെടുത്തി. എന്നാൽ, ഓഡിയോ സന്ദേശം പ്രചരിപ്പിച്ച ആളെ വ്യക്തമായി അറിയാമെന്നും ഇയാളെ കണ്ടെത്തി നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവും പറഞ്ഞു.

എന്നാൽ, സമരം നടക്കുമ്പോൾ പായിപ്പാട്ടേയ്ക്ക് നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ എത്തിച്ചേർന്നിരുന്നു. പത്തനംതിട്ട ടൗണിൽ നിന്നടക്കം നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടേയ്ക്കു എത്തിയതെന്നു മന്ത്രി പി.തിലോത്തമൻ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ആളുകളെ ഇത്തരത്തിൽ ഇവിടെ എത്തിക്കണമെങ്കിൽ സംഭവത്തിനു പിന്നിൽ വ്യക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് മനസിലാകുന്നത്. ഈ സാഹചര്യത്തിൽ ഗൂഡാലോചനയ്ക്കു പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നു മന്ത്രി തിലോത്തമൻ പറഞ്ഞു.
കഴിഞ്ഞ പ്രളയകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ബിജെപി കേരളത്തിനെതിരെ കടുത്ത വിമർശനമാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ അടക്കം നടത്തിരുന്നത്. കേരളത്തെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് അന്നെല്ലാം ബിജെപി സ്വീകരിച്ചിരുന്നത്. പ്രളയത്തിന് നൽകിയ അരിയ്ക്കു പണം വാങ്ങുകയും, രക്ഷാപ്രവർത്തനത്തിനു വിട്ടു നൽകിയ ഹെലിക്കോപ്റ്ററിനു പണം ഈടാക്കുകയും ചെയ്തിരുന്നു. ഇതിനു സമാനമായ മുതലെടുപ്പ് തന്നെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ സമരവുമായി രംഗത്തിറങ്ങിയപ്പോൾ ഇപ്പോൾ ഇവർ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് വിമർശനത്തിനും ഇടയാക്കിയിരിക്കുന്നത്.