Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ മികവ് ആവര്‍ത്തിക്കാന്‍ സുരേഷ് ഗോപി തന്നെ രംഗത്തിറങ്ങണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇത് സുരേഷ് ഗോപിയും അംഗീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടാകും.

നിലവില്‍ ബിജെപിയില്‍ സീറ്റ് ഉറപ്പിച്ചത് ഒന്‍പത് പേര്‍ മാത്രമാണ്. പാലക്കാട് ഇ. ശ്രീധരനും കാട്ടാക്കട പി.കെ കൃഷ്ണദാസും കോഴിക്കോട് നോര്‍ത്ത് എം ടി രമേശും മലമ്ബുഴ സി കൃഷ്ണകുമാറും മണലൂര്‍ എ.എന്‍ രാധാകൃഷ്ണും നെടുമങ്ങാട് ജെ.ആര്‍ പത്മകുമാറും അരുവിക്കര സി ശിവന്‍കുട്ടിയും പാറശാല കരമന ജയനും ചാത്തന്നൂര്‍ ഗോപകുമാറും മത്സരിക്കും. ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസാകും മത്സരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേമത്ത് കുമ്മനം രാജശേഖരന്‍ പ്രവര്‍ത്തനം തുടങ്ങി. നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ കുമ്മനത്തെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റി പിപി മുകുന്ദനെ നേമത്ത് മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. തിരുവനന്തപുരത്തോ വട്ടിയൂര്‍കാവിലോ വിവി രാജേഷും സ്ഥാനാര്‍ത്ഥിയാകും. ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴക്കൂട്ടത്താണ് ശോഭയ്ക്ക് സാധ്യതയുള്ളത്. ആറ്റിങ്ങലില്‍ ബിജെപി സംസ്ഥാന സെക്രട്ടറി സുധീറിന്റേയും ചിറയിന്‍കീഴില്‍ ആശാനാഥിന്റേയും പേരാണ് പരിഗണനയിലുള്ളത്.

ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനാണ്. പുതുപ്പള്ളിയില്‍ കോട്ടയം ജില്ലാ മുന്‍ പ്രസിഡന്റ് എന്‍.ഹരിയും ധര്‍മ്മടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.കെ. പത്മനാഭനുമാണു പട്ടികയില്‍. കൊട്ടാരക്കരയില്‍ ബിജെപി വക്താവ് സന്ദീപ് വാരിയരും എറണാകുളത്തു സി.ജി. രാജഗോപാലും പാലായില്‍ കേരള കോണ്‍ഗ്രസിന്റെ പി.സി. തോമസുമാണു മത്സരിക്കുക.

നരേന്ദ്ര മോദി, അമിത് ഷാ, സ്മൃതി ഇറാനി, ഖുശ്ബു തുടങ്ങിയവര്‍ കേരളത്തില്‍ പ്രചരണത്തിന് എത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യുമെന്ന് പല സര്‍വ്വേഫലങ്ങളും സൂചന നല്‍കുന്നു.