ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചു: കൊക്കെയിൽ ഉപയോഗിച്ചത് ലഹരിയുടെ വീര്യം അളക്കാൻ: ഏഴ് വർഷം കൊണ്ട് ബിനീഷിൻ്റെ അക്കൗണ്ടിൽ എത്തിയത് അഞ്ച് കോടി രൂപ
തേർഡ് ഐ ക്രൈം
ബംഗളൂരു: കള്ളപ്പണവും , ലഹരി ഇടപാടുകളും നടത്തി ബിനീഷ് കൊടിയേരി തടിച്ച് കൊഴുത്തതായി ഇഡിയുടെ കുറ്റപത്രം. ഏഴു വർഷം കൊണ്ട് ബിനീഷിൻ്റെ അക്കൗണ്ടിലൂടെ കോടികൾ ഒഴുകി എന്ന് കണ്ടെത്തിയ ഇഡി ഇത് മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതായുള്ള സൂചനയും നൽകുന്നു.
ഇത് കൂടാതെ , ബിനീഷ് കൊക്കെയിന്‍ ഉപയോഗിച്ചെന്നും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് അനധികൃത ലഹരി വ്യാപാരം നടത്തിയെന്നും കര്‍ണാടക സ്വദേശിയായ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
2012 മുതല്‍ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് 5,17,36,600 രൂപയാണെന്ന് ഇഡി റിപ്പോര്‍ട്ട് നല്‍കി. ഇത് ലഹരിമരുന്ന് കച്ചവടത്തിലൂടെ ബിനീഷും സംഘവും സമാഹരിച്ചതാണെന്നാണ് നിഗമനം. ഈ കണക്ക് ബിനീഷ് ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കുമായി ഒത്തു പോകുന്നില്ലെന്നും ഇഡി കോടതിയില്‍ നല്‍കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അനൂപ് മുഹമ്മദ്, റിജേഷ് എന്നിവര്‍ ഡയറക്ടര്‍മാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതെന്നും ഇതിനെ പറ്റി അന്വേഷണം വേണമെന്നും ഇഡി പറയുന്നു.
നേരത്തെ ദുബായില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ പ്രതിചേര്‍ത്ത അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും , ഇത്തരത്തില്‍ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കള്‍ ബിനീഷ് മറച്ചു വച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ച ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി നല്‍കിയിരുന്നു. അഞ്ച് ദിവസത്തേക്ക് കൂടി ഇഡിക്ക് ബിനീഷിനെ കസ്റ്റഡിയില്‍ വെക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. പത്ത് ദിവസം ആണ് ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശനിയാഴ്ച വരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.