
കൊച്ചിയിൽ മരണക്കുരുക്കായി വീണ്ടും കൊടി തോരണം; കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായി കെട്ടിയ തോരണം കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്
സ്വന്തം ലേഖകൻ
കൊച്ചി: കൊടി തോരണം കഴുത്തില്‍ കുടുങ്ങി കൊച്ചിയില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരന്‍ സിബുവിനാണ് പരിക്കേറ്റത്. കഴിഞ്ഞ അഞ്ചാം തിയ്യതിയായിരുന്നു അപകടം. കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായി കെട്ടിയ തോരണം കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ബൈക്ക് യാത്രക്കിടെ തുണികൊണ്ടുള്ള തോരണം കഴുത്തില്‍ കുടുങ്ങി. അമിത വേഗതയില്ലാത്തതിനാലും വണ്ടി നിര്‍ത്താൻ കഴിഞ്ഞതിനാലുമാണ് വലിയ അപകടം ഒഴിവായത്.
കഴിഞ്ഞ ദിവസവും കൊച്ചിയില്‍ സമാന സംഭവം ഉണ്ടായി. റോഡിന് കുറുകെ കെട്ടിയ കേബിള്‍ കുടുങ്ങി ബൈക്ക് യാത്രക്കാരനായ കളമശേരി നായ തേവയ്ക്കല്‍ സ്വദേശിക്ക് പരിക്കേറ്റിരുന്നു. ശ്രീനിവാസനും മകനും വീട്ടിലേക്ക് പോകുന്നതിനിടെ റോഡിന് കുറുകെ പോയ കേബിള്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ബൈക്ക് മുന്നോട്ട് പോയതോടെ കേബിള്‍ പൊട്ടി പോയതുകൊണ്ടാണ് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ശ്രീനി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷക കുക്കു ദേവകിയുടെ കഴുത്തില്‍ റോഡരികിലെ തോരണത്തിന്റെ ചടങ്ങ് കുരുങ്ങി പരിക്കേറ്റിരുന്നു. പിന്നാലെയാണ് കൊടിതോരണങ്ങളും ഫ്ളക്സുകളും വീണ്ടും ചര്‍ച്ചാ വിഷയമായത്. അഡ്വ. കുക്കു ദേവകി പരാതിയുമായി മുന്നോട്ട് വന്നത് സാധാരണക്കാര്‍ക്ക് കൂടി വേണ്ടിയാണ്. തോരണം അഴിപ്പിക്കണമെന്ന് കാണിച്ച് കുക്കു കളക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയികുന്നു. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ തോരണം നീക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി.
പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് തടസ്സമായി കൊടിതോരങ്ങള്‍ തൂക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് ഇവ സ്ഥാപിക്കരുതെന്ന കോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശവും ഉത്തരവും ഇവരാരും തന്നെ പരിഗണിക്കുന്നില്ല. ഹൈക്കോടതി നിര്‍ദ്ദേശം കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ റോഡില്‍ പൊലിയുന്നത് സാധാരണക്കാരുടെ ജീവനാണ്.