
സ്വന്തം ലേഖിക
ഇടുക്കി: ഭാര്യയെ കൊലപ്പെടുത്തി പുതപ്പില്‍ ഒളിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിയായ ഭര്‍ത്താവ് ബിജേഷ്.
തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ബിജേഷ് മൊഴി നല്‍കി. ബോധം കെട്ട അനുമോള്‍ക്ക് വീണ്ടും അനക്കം വന്നതോടെ വെള്ളം കൊടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ബിജേഷ് വെളിപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത പണം അനുമോള്‍ കൈയില്‍ സൂക്ഷിച്ചിരുന്നു. ഈ പണം അനുമോളുടെ കൈയില്‍ നിന്ന് ബലമായി ഭര്‍ത്താവ് ബിജേഷ് വാങ്ങിയിരുന്നു. തുക തിരികെ നല്‍കാത്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി.
അനുമോള്‍ ബിജേഷിനെതിരെ വനിതാ സെല്ലില്‍ നല്‍കിയ പരാതിയുമാണ് കൊലയിലേക്ക് നയിച്ചത്. ബിജേഷ് മദ്യപാനിയാണെന്നും കുടുംബം നോക്കുന്നില്ലെന്നും സാമ്പത്തിക ബാധ്യത അടക്കമുള്ള ആരോപണങ്ങള്‍ അനുമോളുടെ പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി.
എന്നാല്‍ അനുമോളെ വേണ്ടെന്ന നിലപാടിലായിരുന്നു ഭര്‍ത്താവ് ബിജേഷ്. സ്‌കൂളില്‍ പോയി തിരികെ വീട്ടിലെത്തിയ അനുമോളും ഭര്‍ത്താവും തമ്മില്‍ സംഭവ ദിവസം തര്‍ക്കമുണ്ടായി. ഇവരുടെ അഞ്ച് വയസുകാരി മകള്‍ ഉറങ്ങിയശേഷമായിരുന്നു വഴക്ക്.
തര്‍ക്കത്തിനൊടുവില്‍ ഹാളില്‍ കസേരയിലിരുന്ന അനുമോളെ പിന്നില്‍ നിന്നും ഷാള്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് ബിജേഷ് കൊലപ്പെടുത്തുകയായിരുന്നു. ബോധം കെട്ട അനുമോളെ കസേരയോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഈ വീഴ്ചയില്‍ തല തറയിലിടിച്ച് ക്ഷതമേറ്റു. ഇതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവവും മരണകാരണമായി.
തുടര്‍ന്ന് ബിജേഷ് അനുമോളെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നാലെ അനുമോള്‍ക്ക് നേരിയ ചലനമുണ്ടായി. തുടര്‍ന്ന് ബിജേഷ് വെള്ളം നല്‍കിയ ശേഷം വീണ്ടും ഷാള്‍ കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പുവരുത്തി.
പിന്നീട് ആത്മഹത്യ എന്ന് വരുത്തി തീര്‍ക്കാനായി അനുവിന്റെ കൈ ഞരമ്ബ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു. ഇതിനിടെ ബിജേഷ് ആത്മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ മൃതദേഹം പുതപ്പിനുള്ളില്‍ ഒളിപ്പിച്ചു. പിന്നാലെ വെങ്ങലൂര്‍ക്കടയിലെ തറവാട്ടിലെത്തി അനുമോളെ കാണാനില്ലെന്ന് തെറ്റിദ്ധരിപ്പിച്ചു. അനുവിന്റെ മാതാപിതാക്കളെയും വിവരം അറിയിച്ചിരുന്നു. പോലീസില്‍ പരാതിയും നല്‍കി ബിജേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു.