
ബഹ്‌റൈനിൽ സ്വദേശിവത്ക്കരണത്തിൽ വലിയ പുരോഗതി ഉണ്ടായതായി കണക്കുകൾ. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ തൊഴിൽ അവസരങ്ങളിൽ നാല് ശതമാനത്തിലേറെയാണ് വളർച്ച രേഖപ്പെടുത്തിയത്. പ്രവാസി നിയമനങ്ങൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെന്നും തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ സ്വദശി നിയമനം വർദ്ധിച്ചപ്പോൾ പ്രവാസി തൊഴിലാളികളുടെ നിയമത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2022 മുതൽ 2024 വരെ പ്രവാസി തൊഴിലാളികളുടെ എണ്ണം വെറും 0.6 ശതമാനം മാത്രമാണ് വർദ്ധിച്ചത്.
അതേസമയം സ്വദേശികളുടെ തൊഴിൽ അവസരങ്ങളിൽ നാല് ശതമാനത്തിലേറെ വളർച്ച രേഖപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലെ ബഹ്‌റൈൻ പൗരന്മാരുടെ എണ്ണം 99,945ൽ നിന്ന് 103,986 ആയി ഉയർന്നു. നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങളിൽ ഓരോ പ്രവാസി വർക്ക് പെർമിറ്റിനും 500 ദിനാർ അധിക ഫീസ് ഈടാക്കുമെന്നും തൊഴിൽ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനും സ്വദേശിവത്ക്കരണ നിബന്ധനകൾ നിർബന്ധമാണ്.






