
ഡൽഹി: അമേരിക്കൻ – ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല.
പകരം ഉപരാഷ്ട്രപതി പങ്കെടുക്കാനാണ് സാധ്യത. നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡൻ്റ് ചടങ്ങിന് ഇന്നലെ ക്ഷണിച്ചിരുന്നു.
ഖമനേയി കൊല്ലപ്പെട്ട് 106-ാം ദിവസത്തിലാണ് ഇറാൻ അദ്ദേഹത്തിന്‍റെ സംസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഒൻപതിന് സംസ്കാരം നടത്താനാണ് ഇറാൻ ഭരണകൂടത്തിന്‍റെ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി 28 നാണ് ഖമനേയി കൊല്ലപ്പെട്ടത്. സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്കാര ചടങ്ങുകള്‍ക്കിടയിലേക്ക് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പരമോന്നത നേതാവിന്‍റെ സംസ്കാരം ഇത്രയും നാള്‍ വൈകാൻ കാരണമായത്. ഖമനേയിയുടെ സംസ്കാര ചടങ്ങില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അത്തരമൊരു സാഹചര്യത്തില്‍ സുരക്ഷാ വെല്ലുവിളിയാകുമെന്നായിരുന്നു ആശങ്ക.
ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ മാർച്ച് എട്ടിന് പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.







