
സ്വന്തം ലേഖകൻ
മലപ്പുറം: മകന്റെ വീട്ടിലെ പൈപ്പിൽ നിന്നും വെള്ളമെടുത്തതിന് മകനും മരുമകളും അച്ഛനെ ക്രൂരമായി മർദ്ദിച്ചു. മകന്റെ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ ശ്രമിച്ച നിലമ്പൂർ രാമംകൂത്ത് പനയ്ക്കാമറ്റം നൈനാനാണ് (89) ക്രൂരമർദ്ദനമേറ്റത്.
സംഭവത്തിൽ നൈനാനെ മർദ്ദിച്ച മുത്തമകൻ ചെറിയാൻ, ഭാര്യ സൂസമ്മ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെറിയാൻ താമസിക്കുന്ന വീടിന് സമീപത്ത് തന്നെയാണ് പിതാവ് നൈനാൻ താമസിക്കുന്നത്. നൈനാൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകനുമായി പലപ്പോഴും വഴക്കുണ്ടാകാറുണ്ട്. നൈനാന് മർദ്ദനം ഏൽക്കുന്ന രാവിലെയും മകനും പിതാവും തമ്മിൽ വഴക്കുണ്ടായിരുന്നു. അന്ന് വൈകീട്ട് നൈനാൻ താമസിക്കുന്ന വീട്ടിലെ ടാങ്കിൽ വെള്ളം തീരുകയും പകരം ചെറിയാന്റെ വീട്ടിലെ പൈപ്പിൽ നിന്ന് വെള്ളമെടുക്കാനായി എത്തുകയായിരുന്നു. തുടർന്ന് വെള്ളമെടുക്കുന്നതിനിടയിൽ ചെറിയാനെത്തി പിതാവിനെ മർദ്ദിക്കുകയായിരുന്നു.
നൈനാൻ ആദ്യം വെള്ളമെടുക്കുന്നത് ചെറിയാൻ തടയുകയും പിന്നീട് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വടിയെടുത്ത് ചെറിയാൻ പിതാവിനെ പൊതിരെ തല്ലുകയും തള്ളിതാഴെയിടുകയും ചെയ്തു. ഇതിനിടെ ചെറിയാന്റെ ഭാര്യ സൂസ്സമ്മയും ഓടിയെത്തി നൈനാനെ മർദ്ദിച്ചു.
ദേഹമാസകലം അടിയേറ്റ് അവശനായ വയോധികന്റെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. അയൽവാസികൾ ചേർന്ന് മർദ്ദനമേറ്റ് നൈനാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നാട്ടുകാർ തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ചെറിയാനെയും ഭാര്യ സൂസമ്മയെയും കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.