എക്മോയിലൂടെ കോവിഡ് രോഗിക്ക് പുതുജീവൻ; ആസ്റ്റർ മിംസിന് നിർണ്ണായക നേട്ടം

എക്മോയിലൂടെ കോവിഡ് രോഗിക്ക് പുതുജീവൻ; ആസ്റ്റർ മിംസിന് നിർണ്ണായക നേട്ടം

സ്വന്തം ലേഖകൻ

കോഴിക്കോട് : കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 44 വയസ്സുകാരന്റെ ജീവൻ എക്മോ ഉപയോഗിച്ച് തിരിച്ച് പിടിക്കാൻ സാധിച്ചു. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലാണ് കേരളത്തിലാദ്യമായി എക്മോ ഉപയോഗിച്ച് കോവിഡ് രോഗിയുടെ ജീവൻ രക്ഷപ്പെടുത്തിയത്.

കോവിഡ് ബാധിതനാവുകയും ന്യുമോണിയയിലേക്ക് മാറ്റപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത ശേഷമാണ് കണ്ണൂർ സ്വദേശിയായ സന്തോഷ് കോഴിക്കോട് ആസ്റ്റർ മിംസിൽ എത്തിയത്. നേരിട്ടും, കമഴ്ത്തിക്കിടത്തിയും വെന്റിലേറ്റർ നൽകാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയോട് കാര്യങ്ങൾ സംസാരിക്കുകയും എക്മോയുടെ സാധ്യത പങ്കുവെക്കുകയും ചെയ്തു. നഴ്സുകൂടിയായ അവരുടെ സമ്മത പ്രകാരമാണ് സന്തോഷിനെ എക്മോയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസകോശത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെ കൃത്രിമമായ മാർഗ്ഗത്തിലേക്ക് മാറ്റി സ്ഥാപിച്ച ശേഷം (എക്മോ മെഷിൻ) ന്യുമോണിയ ബാധ ചെറുക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. 21 ദിവസം നീണ്ടുനിന്ന പ്രയത്നത്തിനൊടുവിലാണ് സന്തോഷിന്റെ ജീവൻ തിരിച്ച് പിടിക്കാൻ സാധിച്ചത്. ഈ സമയമത്രയും ശ്വാസകോശത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും നിർവ്വഹിച്ചത് എക്മോ മെഷിൻ ആയിരുന്നു. മരണമുഖത്ത് നിന്ന് അവിശ്വസനീയമായ തിരിച്ച് വരവിനാണ് ഇതോടെ സാക്ഷ്യം വഹിച്ചത്. സന്തോഷിന്റെ ജീവൻ രക്ഷിക്കുവാൻ സാധിച്ചതിന് ശേഷം മൂന്ന് പേർ കൂടി എക്മോ മെഷിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

‘നേരത്തെ എക്മോ മെഷിൻ കേരളത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കോവിഡ് ബാധിച്ച വ്യക്തിയിൽ വിജയകരമായി ഉപയോഗപ്പെടുത്താൻ സാധിച്ചത് ആദ്യ സംഭവമാണ്. പ്രായം കുറഞ്ഞവരുടെ ജീവൻ രക്ഷിക്കുന്നതിൽ ഇത് നിർണ്ണായക സഹായമായി മാറും’ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം തലവൻ ഡോ. മഹേഷ് ബി. എസ്. പറഞ്ഞു. ഡോ. അനിൽ ജോസിന്റെ നേതൃത്വത്തിലുള്ള കാർഡിയോ തൊറാസിക് സർജറി വിഭാഗവും, ഗിരീഷ് എച്ചിന്റെ നേതൃത്വത്തിലുള്ള പെർഫ്യൂഷനിസ്റ്റ് ടീമും വിജയതത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.