
തേർഡ് ഐ ബ്യൂറോ
കൊച്ചി: ബാബറി മസ്ജിദ് പൊളിച്ച കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടതിന്റെ അലയൊലികൾക്കിടെ, കേരളത്തിൽ രക്ഷപെട്ടു പോയ ഒരാളുണ്ട്. ബുധനാഴ്ച പകൽ മുഴുവൻ രാജ്യത്തെ രാഷ്ട്രീയം ബാബറി പള്ളിയ്ക്കു പിന്നാലെ പോയപ്പോൾ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ചോദ്യം ചെയ്യലിനു വിധേയനാകുകയായിരുന്നു.
വിദ്യാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതിക്ക് സഹായം നൽകിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. കോഴിക്കോട് എൻഫോഴ്സ്മെന്റ് യൂണിറ്റ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ബുധനാഴ്ച പകൽ 11 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇത് വൈകിട്ട് നാല് വരെ നീണ്ടു. വിദ്യാഭ്യാസ തട്ടിപ്പു കേസിൽ പ്രതിയായ സിബി വയലിൽ എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്ത കാര്യം ആരാട്യൻ ഷൗക്കത്ത് പിന്നീട് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുകയും ചെയ്തു. ‘ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡ് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചു നൽകിയെന്നും ഇതിനായി മൂന്ന് കോടി രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്യാടൻ ഷൗക്കത്തിന്റെ അടുപ്പക്കാരനായ തിരുവമ്ബാടി സ്വദേശി സിബി വയലിൽ തന്റെ ‘മേരിമാത എജ്യൂക്കേഷണൽ ട്രസ്റ്റി’ന്റെ പേരിൽ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയിരുന്നു. കാനഡ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ എംബിബിഎസ് പഠനത്തിന് സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർത്ഥികൾ തട്ടിപ്പിനിരയായി. ഈ കേസിൽ ഇയാളെ കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് ലോക്സഭ മണ്ഡലത്തിൽ മലയോര കർഷക മുന്നണി സ്ഥാനാർത്ഥിയായിരുന്നു സിബി വയലിൽ. തെരഞ്ഞെടുപ്പ് സമയത്ത് ഇയാൾ സഞ്ചരിച്ചിരുന്നത് അശോകചിഹ്നം ഉൾപ്പെടുന്ന എഫ്സിഐയുടെ ബോർഡ് വെച്ച കാറിലായിരുന്നു. തട്ടിപ്പുകേസിൽ പ്രതിയായ വ്യക്തി എഫ്സിഐ ബോർഡ് വെച്ച കാറിൽ സഞ്ചരിക്കുന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിലമ്പൂർ സ്വദേശിയായ സി ജി ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഡിജിപിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചതായത്. തുടർന്ന് കേസ് ഇഡിക്ക് കൈമാറുകയായിരുന്നു.
എഫ്സിഐ അംഗമാക്കാനായി ആര്യാടൻ ഷൗക്കത്തും മാധ്യമപ്രവർത്തകനായ എം പി വിനോദ് എന്നയാളും മൂന്ന് കോടി രൂപ കൈപ്പറ്റിയെന്ന് ചോദ്യം ചെയ്യലിൽ സിബി വയലിൽ മൊഴി നൽകി. ചോദ്യം ചെയ്യലിന് വിധേയനാക്കിയ വിനോദിനെയും ഇഡി പ്രതിചേർത്തിട്ടുണ്ട്. സിബിയെ പുകഴ്ത്തി നിരവധി ലേഖനങ്ങൾ വിനോദ് പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഷൗക്കത്ത് നിലമ്ബൂർ നഗരസഭ ചെയർമാനായിരിക്കെ കേന്ദ്രമന്ത്രിമാരെയും കോൺഗ്രസ് നേതാക്കളെയും പങ്കെടുപ്പിച്ച് ഇയാൾക്ക് സ്വീകരണം നൽകിയിട്ടുമുണ്ട്.