
64 വിഭവങ്ങള്‍ അടങ്ങുന്ന സദ്യ ; ചരിത്ര പ്രസിദ്ധമായ ആറന്‍മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ; വള്ളസദ്യയ്ക്ക് മേല്‍നോട്ടം ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വ്വഹണ സമിതിയ്ക്ക്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്‍മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറന്‍മുള പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
വിഭവങ്ങളുടെ എണ്ണങ്ങള്‍ കൊണ്ടാണ് ആറന്‍മുള വള്ളസദ്യ പ്രശസ്തം. പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്കും വഴിപാടുകാര്‍ക്കും വഴിപാടുകാര്‍ ക്ഷണിക്കുന്നവര്‍ക്കുമായി 64 വിഭവങ്ങള്‍ അടങ്ങുന്ന സദ്യയാണ് നല്‍കുക. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വ്വഹണ സമിതിയായിരിക്കും വള്ളസദ്യയ്ക്ക് മേല്‍നോട്ടം വഹിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം ബോര്‍ഡ് ഉപദേശക സമിതി, പള്ളിയോട സേവാ സംഘം, ഭക്തജനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് നിര്‍വ്വഹണ സമിതി. ക്ഷേത്രത്തിലും പരിസരത്തുമുള്ള സദ്യാലയങ്ങളിലാണ് വള്ളസദ്യ നടക്കുക. ഇപ്രാവശ്യം ഇത് വരെ 350 വള്ളസദ്യകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ആദ്യ ദിനത്തിലെ വള്ളസദ്യയില്‍ പത്ത് പള്ളിയോടങ്ങള്‍ പങ്കെടുക്കും. ഒക്ടോബര്‍ 2 വരെയായിരിക്കും വള്ളസദ്യ നടക്കുക. ചരിത്ര പ്രസിദ്ധമായ അഷ്ടമി രോഹിണി വള്ളസദ്യ ഓഗസ്റ്റ് 26 ന് നടക്കും.