
സ്വന്തം ലേഖകൻ
തൃശൂർ: ഏറെ നടുക്കിയ മുറ്റിച്ചൂർ നിധിൽ വധക്കേസിലെ മുഴുവൻ പ്രതികളും അഴിക്കുള്ളിലായി. ഇതോടെ അന്തിക്കാട്ടെ 2 ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് പുറത്ത് വന്നത്.
നിധിലിന്റെ സഹോദരൻ നിജിലിന്റെ നേതൃത്വത്തിലുള്ള സംഘവും ഗുണ്ടാത്തലവൻ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ ശത്രുത നിലനിന്നിരുന്നു.രണ്ട് വർഷം മുൻപു നിധിലിന്റെ സംഘം സ്മിത്തിന്റെ കൂട്ടാളി ധനേഷിന്റെ വീട് ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് പലവട്ടം ഇരുസംഘവും ഏറ്റുമുട്ടി. താന്ന്യം ആദർശിനെ നിജിലിന്റെ സംഘം വെട്ടിക്കൊന്നതിനു പ്രതികാരമായിട്ടാണ് നിധിലിനെ കൊലപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് മുങ്ങിനടന്ന മണലൂർ പാലയ്ക്കൽ വിനായകൻ (24), അന്തിക്കാട് പറപ്പുള്ളി സന്ദീപ് (24) എന്നിവരെയാണ് ഏറ്റവും ഒടുവിലായി പിടികൂടിയത്. താന്ന്യം ആദർശ് വധക്കേസിലെ പ്രതിയായ നിധിലിനെ കഴിഞ്ഞ 10ന് കാറിടിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
അന്തിക്കാട് സ്വദേശികളായ സനൽ, ശ്രീരാഗ്, വിനായകൻ, സായിഷ്, അഖിൽ, സന്ദീപ് എന്നിവരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിനു ശേഷം ഇവർ രക്ഷപ്പെട്ടു. കൂട്ടാളികളായ അനുരാഗ്, ടി.ആർ. സന്ദീപ്, ധനേഷ്, പ്രജിത്ത്, സ്മിത്ത്, നിഷാദ് എന്നിവർ ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കെടുത്തു.
എറണാകുളം പൊലീസിന്റെയും ഗോവ പൊലീസിന്റെയും സഹായത്തോടെയായിരുന്നു അന്വേഷണം. അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട നിധിൽ. തൃശൂരിലെ തെക്കൻ മേഖലയിലെ പെരിങ്ങോട്ടുകര ഡോൺ എന്നറിയപ്പെടുന്ന കെ.എസ്.സ്മിത്താണ് കൊലയ്ക്ക് പിന്നിലെ പ്രധാന ആസൂത്രകൻ.
സ്മിത്തിനു കീഴിൽ വലിയൊരു ഗുണ്ടാസംഘം പ്രവർത്തിക്കുന്നുണ്ട്. പെരിങ്ങോട്ടുകര സ്വദേശിയാണ്. പെരിങ്ങോട്ടുകര ഡോൺ എന്ന പേരിലാണ് കുപ്രസിദ്ധി നേടിയത്.
സ്മിത്തിന്റെ കൂട്ടാളികളായിരുന്നു കൊല്ലപ്പെട്ട ദീപക്കും ആദർശും. ഇവരെ കൊലപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരായിരുന്നു കൊല്ലപ്പെട്ട നിധിൽ. രണ്ടു തവണ സ്മിത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നാണു നിധിലിനെ വകവരുത്താൻ തീരുമാനിച്ചത്. ആറു പേരെ ഇതിനായി നിയോഗിച്ചതും സ്മിത്തായിരുന്നു.
അറസ്റ്റിലായ പ്രതികളുടെ മൊഴിയും ഫോൺ വിളികളും സ്മിത്തിന്റെ കുരുക്ക് മുറുക്കി. ഗോവയിലെ ഗസ്റ്റ്ഹൗസിൽ നിന്നാണ് സ്മിത്തിനെ പിടികൂടിയത്.
അന്തിക്കാട് മേഖലയിലെ രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് കാരണം. പലിശയ്ക്ക് കൊടുക്കുന്നതിലൂടെ ലഭിക്കുന്ന അനധികൃതമായ വരുമാനവും കഞ്ചാവ് വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനവുമാണ് ഇരു സംഘങ്ങൾക്ക് ഇത്തരം പ്രവർത്തികൾക്കായി പണം ലഭിക്കുന്നത്.
ലഹരിക്കടത്തും വിൽപനയുമാണ് ഇരു സംഘങ്ങളുടെയും വരുമാന മാർഗം. റേഞ്ച് ഡിഐജി എസ്. സുരേന്ദ്രന്റെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.