
ഫ്‌ളാറ്റിൽനിന്ന് വീണ് എയർഹോസ്റ്റസ് മരിച്ച സംഭവത്തിൽ കാമുകനായ മലയാളി യുവാവ് അറസ്റ്റിൽ; കാസർകോട് സ്വദേശിയായ പ്രതി യുവതിയെ ഫ്‌ളാറ്റിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി; യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
സ്വന്തം ലേഖകൻ
ബെംഗളൂരു : അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു എയര്‍ഹോസ്റ്റസ് വീണുമരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന ധിമന്റെ(28) മരണത്തിലാണ് കാസർകോട് സ്വദേശിയായ കാമുകൻ ആദേശിനെ പോലീസ് അറസ്റ്റ് ചെയ്തത്. എയർഹോസ്റ്റസായ യുവതിയുടെ മരണം അപകടമല്ല മറിച്ച് കൊലപാതകമാണെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നു. യുവാവിനെതിരെ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.
യുവതിയെ മലയാളിയായ ആൺസുഹൃത്ത് ഫ്‌ളാറ്റിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് അവരുടെ ആരോപണം. നഗരത്തിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദേശ്. യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. നാലാംനിലയിലെ ഫ്‌ളാറ്റിൽനിന്ന് വീണ് മരണം സംഭവിച്ചെന്നായിരുന്നു പോലീസിന്റെ വിശദീകരണം. സംഭവത്തിൽ ആൺസുഹൃത്തായ ആദേശിനെ പോലീസ് ആദ്യം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദേശും എയർഹോസ്റ്റസായ അർച്ചനയും ആറുമാസമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ദുബായിൽനിന്ന് നാലുദിവസം മുൻപാണ് യുവതി കോറമംഗലയിലെ യുവാവിന്റെ ഫ്‌ളാറ്റിലെത്തിയത്. ഇവിടെ താമസിച്ചുവരുന്നതിനിടെയാണ് യുവതി മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദേശ് പൊലീസിനോട് പറഞ്ഞത്. ആദേശിനെ കാണാനായാണ് അർച്ചന ദുബൈയിൽ നിന്നെത്തിയത്. അർച്ചന വീഴുന്ന സമയം താൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായി യുവാവ് പറഞ്ഞു. അർച്ചന ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മൊഴി. ആശുപത്രിയിലേക്കുള്ള വഴിയിൽ ആദേശ് തന്നെയാണ് അർച്ചന കെട്ടിടത്തിൽ നിന്ന് വീണതായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്.
അതേസമയം, സംഭവസമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മലയാളി യുവാവുമായുള്ള അടുപ്പത്തെക്കുറിച്ച് യുവതിയുടെ മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.