
സ്വന്തം ലേഖിക
126 ദിവസത്തെ യാത്ര ഒടുവില്‍ ലക്ഷ്യ സ്ഥാനത്തേക്ക്. രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യ പേടകമായ ആദിത്യ എല്‍ -1 മുൻ നിശ്ചയിച്ച പ്രകാരം ലഗ്രാൻഞ്ച് ഒന്ന് എന്ന ബിന്ദുവിലേക്കെത്തുന്നു.
പേടകത്തെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കുന്ന ബംഗളൂരുവിലെ ഐ എസ് ആര് ഒ ആസ്ഥാനത്ത് വൈകിട്ട് നാലുമണിക്കാണ് അവസാന ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയ നടത്തുക. ഇതോടെ പേടകം ലഗ്രാൻഞ്ച് ഒന്നിന് ചുറ്റുമുള്ള ഭ്രമണ പഥമായ ഹാലോ ഓര്‍ബിറ്റിലേക്കു പ്രവേശിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനായിരുന്നു ആദിത്യ എല്‍ -1 ഭൂമിയില്‍ നിന്ന് യാത്ര തിരിച്ചത്. ശ്രീഹരികോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഭൂമിയുടെ ഭ്രമണപഥം കടന്ന് നിര്‍ണായക ഘട്ടങ്ങള്‍ താണ്ടിയും സൂര്യനിലേക്കുള്ള വഴിയിലെ അന്തരീക്ഷത്തെ കുറിച്ചും ഭൗമ-സൗര വികിരണങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുമായിരുന്നു പേടകത്തിന്റെ പ്രയാണം.
രഹസ്യം തുറക്കാൻ 7 പേലോഡുകള്‍
ലഗ്രാൻഞ്ച് ഒന്ന് എന്ന ബിന്ദുവില്‍ നിന്ന് ഒരു ആകാശഗോളത്തിന്റെയും മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും പേടകത്തിന് സാധിക്കും. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളില്‍ ഒന്നാണ് ലഗ്രാൻഞ്ച് ഒന്ന് എന്ന ഭാഗം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആദിത്യ എല്‍ -1 ഈ ബിന്ദുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യ ഭാഗത്തെ താപ വ്യതിയാനം സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയര്‍, ക്രോമോ സ്പിയര്‍, പുറത്തെ പാളിയായ കൊറോണ എന്നിവയെ കുറിച്ചാണ് ആദിത്യ എല്‍ -1 പഠിക്കുക. പേടകത്തില്‍ പഠനത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 7 പേലോഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇതില്‍ നാലെണ്ണം സൂര്യനെ കുറിച്ചും മൂന്നെണ്ണം ലഗ്രാഞ്ച് -1 എന്ന ബിന്ദുവിന്റെ സവിശേഷതകളെ കുറിച്ചും പഠിക്കും. പേടകത്തിലെ രണ്ടു പേലോഡുകള്‍ യാത്രാ മദ്ധ്യേ പ്രവര്‍ത്തിക്കുകയും ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു .സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലെസ്കോപും സോളാര്‍ വിൻഡ് അയേണ്‍ സ്പെക്ട്രോ മീറ്ററുമാണ് ഭൗമ – സൗര അന്തരീക്ഷത്തിലെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും വികിരണങ്ങളെ കുറിച്ചും വിവരങ്ങള്‍ നല്‍കിയത്. ലഗ്രാൻഞ്ച് ഒന്നില്‍ എത്തുന്നതോടെ മറ്റു അഞ്ചു പേ ലോഡുകള്‍ കൂടി കാര്യക്ഷമമാകും.
ആദിത്യയുടെ പാര്‍ക്കിംഗ് വെല്ലുവിളി
ഹാലോ ഓര്‍ബിറ്റില്‍ ഇന്ന് പ്രവേശിക്കുന്ന പേടകത്തെ പഠനത്തിനായും വിവര ശേഖരണത്തിനായും ഭ്രമണപഥത്തില്‍ നിശ്ചിത ഇടത്തു ഉറപ്പിക്കുക (പാര്‍ക്കിംഗ്) എന്നതാണ് ഐ എസ് ആര് ഒയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി . സൂര്യനും ഭൂമിയും അവരവരുടെ കേന്ദ്രത്തിലേക്ക് ആദിത്യ ദൗത്യ പേടകത്തെ പിടിച്ചു വലിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന മേഖലയാണ് ലഗ്രാൻഞ്ച് ഒന്ന്. ലിക്വിഡ് അപ്പോജി മോട്ടോര്‍ ജ്വലിപ്പിച്ചു ഇന്ധനം ഉണ്ടാക്കി വേണം ഭ്രമണപഥം ഉയര്‍ത്തി പേടകത്തെ സ്ഥിരമായി ഒരിടത്തു പ്രതിഷ്ഠിക്കാൻ. തുടര്‍ച്ചയായുള്ള നിരീക്ഷണവും ഭ്രമണപഥം ക്രമീകരിക്കലും അനിവാര്യമാണ്. നാസയുടെ സൗര ദൗത്യ പേടകമായ വിൻഡ്, എ സി ഇ, ഡിസ്കവര് , യൂറോപ്പ്യൻ സ്പേസ് ഏജൻസിയും നാസയും ചേര്‍ന്ന് വിക്ഷേപിച്ച സൊഹോ എന്ന പേടകവും ഇതേ ലഗ്രാൻഞ്ച് ഒന്നില്‍ ചുറ്റി തിരിയുന്നുണ്ട്.
പേടകങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടാതിരിക്കാനും ഇടിച്ചു തകരാതിരിക്കാനും ഇടയ്ക്കിടെ ആദിത്യ എല്‍ ഒന്നിനെ വഴിതിരിച്ചു വിടേണ്ടിയും വരും. പരിക്രമണ പാത നിരന്തരം’ ട്രാക്ക് ‘ ചെയ്യുന്നതിന് നാസയും ഐ എസ് ആര് ഒയെ ഒരു കൈ സഹായിക്കും. ആറ്റിറ്റ്യുഡ് ആൻഡ് ഓര്‍ബിറ്റ് കണ്ട്രോള് സിസ്റ്റമാണ് പേടകത്തിന്റെ സഞ്ചാരപാത ക്രമീകരിക്കുന്നത്. ഇതിനായി പേടകത്തില്‍ സെൻസറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഭൂമിയില്‍ നിന്ന് പേടകത്തിന്റെ പ്രവേഗം, സ്ഥാനം എന്നിവ പുനഃക്രമീകരിക്കാൻ ശാസ്ത്രജ്ഞര്‍ക്ക് കഴിയും. ഹാലോ ഓര്‍ബിറ്റില്‍ ഇന്ന് പ്രവേശിക്കുന്ന ആദിത്യ എല്‍ -1 ഒരുമാസമെങ്കിലും എടുത്താകും കൃത്യമായ സ്ഥാനം ഉറപ്പിച്ചു പര്യവേഷണം തുടങ്ങുക. കൃത്യമായ ബിന്ദുവില്‍ എത്തിക്കഴിഞ്ഞാല്‍ ഗ്രഹണങ്ങള്‍ ഒന്നും ബാധിക്കാതെ ദൗത്യ പേടകത്തിന് ജോലി തുടരാം.
ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ലഗ്രാൻഞ്ച് ഒന്നില്‍
അമേരിക്ക ( നാസ ), ജപ്പാൻ, ചൈന, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപ് സൗര ദൗത്യ പേടകം വിക്ഷേപിച്ചിട്ടുള്ളത്. 1990ല്‍ യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച യുലീസസ് ആണ് ഏറ്റവും പഴക്കമുള്ള സൗരദൗത്യപേടകം. അന്ന് മുതലിങ്ങോട്ട് സൂര്യന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള വ്യഗ്രതയിലായിരുന്നു മറ്റു ബഹിരാകാശ ശക്തികള്‍. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനത്തോളം മാത്രമേ ആദിത്യ എല്‍ -1 യാത്ര ചെയ്യുന്നുള്ളൂവെങ്കിലും പേടകത്തിലെ അത്യാധുനിക പഠനോപകരണങ്ങള്‍ നല്കുന്ന വിവരങ്ങള്‍ ബഹിരാകാശ ശാസ്ത്ര ലോകത്തിനു സുപ്രധാനമാണ്. അഞ്ചു വര്‍ഷവും രണ്ടു മാസവുമാണ് ആദിത്യ എല്‍ -1ന്റെ ദൗത്യ കാലാവധി.